ശബരിമലയിൽ ഇതുവരെ എത്തിയത് 5 ലക്ഷത്തോളം തീർഥാടകർ; 24 മണിക്കൂറും സുരക്ഷാവലയം തീര്‍ത്ത് ഫയര്‍ ഫോഴ്സ്

0
32

ആദ്യദിവസങ്ങളിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർഥാടക തിരക്ക് പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടുണ്ട്.

സന്നിധാനം: മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.

സന്നിധാനത്തേക്ക് ഭക്തരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുമ്പോൾ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലൊരുക്കുകയാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ എസ് ഇ ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ് ഫയര്‍ പോയിൻ്റുകളായി പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിൻ്റെ പ്രധാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു.

ഫയര്‍ പോയിൻ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫയര്‍ ഹൈഡ്രൻ്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. ഓരോ ഫയര്‍പോയിൻ്റിലും ആറു മുതല്‍ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

സന്നിധാനത്തെ ഹോട്ടലുകള്‍, അപ്പം, അരവണ കൗണ്ടര്‍,പ്ലാൻ്റ്, ശര്‍ക്കര ഗോഡൗണ്‍, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീര്‍ഥാടനം ആരംഭിച്ചതു മുതല്‍ നിരന്തരമായ ഫയര്‍ ഓഡിറ്റിങ് നടത്തി വരുന്നുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എസ് സൂരജ് പറഞ്ഞു. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ഇവിടെ സംഘം പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് ഉള്‍പ്പടെ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വകുപ്പ് പൂര്‍ണ സജ്ജമാണ്.ഓരോ പോയിൻ്റിലും സ്ട്രക്ചര്‍, സ്‌പൈന്‍ ബോര്‍ഡ് എന്നിവ കരുതിയിട്ടുണ്ട്. സഹായത്തിനായി 30 സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്സിൻ്റെ സേവനവുമുണ്ട്.

അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടര്‍, ഡിമോളിഷിങ് ഹാമര്‍, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ്, ചെയിന്‍ സോ, ഭാരം ഉയര്‍ത്തുന്നതിനുള്ള ന്യുമാറ്റിക് ബാഗ്, ജനറേറ്റര്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാവിധ ഉപകരണങ്ങളും സേനയുടെ കൈയില്‍ സജ്ജമാണ്. കൂടാതെ തെര്‍മല്‍ ഇമേജിങ് കാമറ പോലുള്ള ആധുനിക ഉപകരണങ്ങളുമുണ്ടെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍ പറഞ്ഞു.

മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തിലും സേനയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, പോലീസ്, ദേവസ്വം ബോര്‍ഡ്എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 04735 202033 (സന്നിധാനം), 04735 203333 (പമ്പ).

LEAVE A REPLY

Please enter your comment!
Please enter your name here