
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി. ലഘുലേഖകളിലും പോസ്റ്ററുകളിലും പ്രസ്സിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും നിർബന്ധം. വ്യക്തികളുടെ അനുമതിയില്ലാതെ പോസ്റ്റർ ഒട്ടിക്കുകയോ മുദ്രാവാക്യം എഴുതുകയോ ചെയ്യരുത്.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചാരണങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി ജില്ലാ ഭരണകൂടങ്ങൾ. അതത് പ്രദേശങ്ങളിലെ പ്രവർത്തകരും നേതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
ലഘുലേഖ , പോസ്റ്ററുകൾ തുടങ്ങിയവയില്ലാതെ ഒരു തിരഞ്ഞെടുപ്പില്ല, പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പ്. ഇത്തരം ലേഖകളിലും പോസ്റ്ററുകളിലും അവ അച്ചടിച്ച പ്രസ്സിന്റെ പേര് ആവശ്യമാണ്. കൂടാതെ ആരാണോ ആ പോസ്റ്ററിന്റെ/ലഘുലേഖയുടെ പ്രസാധകൻ, അയാളുടെ മേൽവിലാസം നിർബന്ധമായും ഉണ്ടായി
രിക്കണം.
പോസ്റ്ററൊട്ടിക്കുന്ന പ്രവർത്തകരും ശ്രദ്ധിക്കണം. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ സ്ഥലം, കെട്ടിടം, മതിൽ എന്നിവയിൽ പോസ്റ്റർ ഒട്ടിക്കുകയോ മുദ്രാവാക്യം എഴുതുകയോ കൊടിമരം നാട്ടുകയോ ചെയ്യരുത്. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ല
എല്ലായിടത്തും പൊതുയോഗങ്ങൾ ആവശ്യമായ അനുമതിയോടെ മാത്രമേ നടത്താവൂ. പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ജാഥയുടെ റൂട്ടും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം.
പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ നിലവിലുള്ള നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും കൃത്യമായി പാലിച്ചിരിക്കണം. ജാഥകൾ ഗതാഗതക്കുരുക്ക് ഒഴിവാക്കിയും ട്രാഫിക് നിയന്ത്രണങ്ങൾ പാലിച്ചും സംഘടിപ്പിക്കണം .
വാഹനങ്ങളിൽ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ മറ്റോ ഉപയോഗിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങണം. പത്രം, ടി.വി., സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ നിയമാനുസൃതമായിരിക്കണം.
സർക്കാർ ഓഫീസുകളുടെ പരിസരത്ത് ചുവരെഴുത്ത് , പോസ്റ്റർ, ബാനർ എന്നിവ പാടില്ല. സ്കൂളുകളുടെയും കോളേജുകളുടെയും മൈതാനങ്ങൾ റാലികൾക്കോ രാഷ്ട്രീയ പ്രചാരണങ്ങൾക്കോ ഉപയോഗിക്കരുത്. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുത്.
വിവിധ ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരിൽ സംഘർഷങ്ങളോ വിദ്വേഷമോ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കരുത്. എതിർ കക്ഷികളുടെ പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതം വിമർശിക്കുകയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യരുത്.
മറ്റ് പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടുനടക്കുകയോ പരസ്യമായി കോലം കത്തിക്കുകയോ ചെയ്യരുത്.






