ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 30 റൺസിൻ്റെ തോൽവി

0
44

കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 30 റൺസിൻ്റെ നാണംകെട്ട തോൽവി. രണ്ടാം ഇന്നിംഗ്സിന് ശേഷം ദക്ഷിണാഫ്രിക്ക ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റൺസിന് ഓൾ ഔട്ടായി. 31 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ നാല് വിക്കറ്റ് നേടി. കേശവ് മഹാരാജും മാർക്കോ യാൻസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.  15 വർഷത്തിനിടെ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ജയിക്കുന്നത്. ആദ്യ ഇന്നിംഗ്സിനിടെ പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രണ്ടാം ഇന്നിംഗ്സിലും ബാറ്റു ചെയ്യാൻ എത്തിയില്ല. സ്കോർ ദക്ഷിണാഫ്രിക്ക 159, 153, ഇന്ത്യ 189, 93/9.

വാഷിങ്ടൺ സുന്ദറിന് പുറമെ അക്സർ പട്ടേൽ ( 26),  രവീന്ദ്ര ജഡേജ  (18),  ധ്രുവ് ജുറെൽ (13)  എന്നിവർ മാത്രാണ്  രണ്ടക്കം തൊട്ടത്. ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റിരുന്നു. യശസ്വി ജയ്സ്വാൽ (0), കെഎൽ രാഹുൽ (1) എന്നിവരെ തൻ്റെ ആദ്യ രണ്ട് ഓവറുകളിൽ മാർക്കോ യാൻസൻ തിരിച്ച് കയറ്റി. രണ്ട് പേരും വിക്കറ്റിന് പിന്നിൽ വെരിയെന്നെയുടെ കൈകളിലാണ് അവസാനിച്ചത്. തുടർന്ന് ഒന്നിച്ച ധ്രുവ് ജുറെലും സുന്ദറും ചേർന്ന് സ്കോർബോർഡ് ചലിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ഹാര്‍മറുടെ പന്തില്‍ സിക്സിന് ശ്രമിച്ച ധ്രുവ് ജുറെൽ  ബൗണ്ടറിയില്‍ കോര്‍ബിന്‍ ബോഷിൻ്റെ കയ്യിലൊതുങ്ങി. പിന്നാലെ തന്നെ
റിഷഭ് പന്ത്(2)  ഹാര്‍മര്‍ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി.

പിന്നീട് രവീന്ദ്ര ജഡേജ- സുന്ദർ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ   26 റണ്‍സ് കൂട്ടുകെട്ട് ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹാര്‍മര്‍ പൊളിച്ചു. പിന്നാലെ  സുന്ദറിനെ എയ്ഡൻ മാര്‍ക്രം വീഴത്തിയതോടെ പരുങ്ങലിലായി. പിന്നാലെ തന്നെ കുല്‍ദീപും (1) തിരിച്ചുകയറി. ഇതിനിടെ കേശവ് മഹാരാജിനെ തുടര്‍ച്ചയായി സിക്സിന് പറത്തിയ അക്സർ പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം സിക്സിനുള്ള ശ്രമത്തിൽ പുറത്തായി. നേരിട്ട ആദ്യ പന്തിൽ സിറാജ് കൂടി വീണതോടെ ഇന്ത്യൻ ഇന്നിങ്സിന് തിരശീല വീണു. ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു. രണ്ട് ഇന്നിംഗ്സിലുമായി എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയ  സൈമൺ ഹാർമറാണ് മത്സരത്തിലെ താരം.  കൊൽക്കത്തയിലെ ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് 22-ന് ഗുവാഹത്തിയിൽ തുടക്കമാവും.

LEAVE A REPLY

Please enter your comment!
Please enter your name here