തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

0
109

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക സമർപ്പിക്കാം. ഈ മാസം 21 വരെ നാമനിർദേശ പത്രിക നൽകാം.സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുക.

സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14-ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.

സംസ്ഥാനത്ത് ഇത്തവണ വാർഡ് വിഭജനം പൂർത്തിയായപ്പോൾ 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്.ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. 2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ 2011ലെ ജനസംഖ്യാ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകള്‍ വിഭജിച്ച് അതിര്‍ത്തികളും മറ്റും പുനര്‍നിര്‍ണയിച്ചത്. പുതിയ വാര്‍ഡുകള്‍ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാര്‍ഡുകളുണ്ടാകും.

വാര്‍ഡ് വിഭജനത്തിന്‍റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.ഇതിന് ശേഷം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയത്. ഈ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here