ലണ്ടന്‍: റഷ്യന്‍ എണ്ണയ്ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു. റഷ്യയെ പ്രതിരോധിക്കാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
യൂറോപ്യന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായാണ് സെലന്‍സ്‌കി ലണ്ടനിലെത്തിയത്. ഒരു വെടനിര്‍ത്തലിലൂടെ മൂന്ന് കൊല്ലമായി നടക്കുന്ന യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ ഭാവയില്‍ റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് തന്‍റെ രാജ്യത്തെ സംരക്ഷിക്കാന്‍ സൈനിക സഹായം നല്‍കാന്‍ യൂറോപ്യന്‍ നേതാക്കള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടികള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തത്. റഷ്യയുടെ ശക്തമായ എണ്ണ -വാതക കയറ്റുമതി വരുമാനം കുറയ്ക്കാനായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനുമാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
റഷ്യയുടെ ദൈനംദിന ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് യുക്രെയ്‌ന്‍റെ പവര്‍ഗ്രിഡുകളെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. ശൈത്യകാലം ആരംഭിച്ചതോടെ മിസൈല്‍ ആക്രമണങ്ങള്‍ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ യുക്രയ്ന്‍റെ വ്യോമത്താളവങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കണമന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കീവിന് റഷ്യയുടെ കൂടുതല്‍ അകത്തേക്ക് ആക്രമണം നടത്താനാകും വിധമുള്ള ദൂര്‍ഘദൂര മിസൈലുകള്‍ വിതരണം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ടോംഹാക്ക് മിസൈലുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യത്തില്‍ ട്രംപ് തിരിഞ്ഞ് കളിക്കുകയാണ്.
എണ്ണ ഉപരോധത്തിനുള്ള അമേരിക്കന്‍ തീരുമാനം വലിയ ചുവട് വയ്‌പാണെന്ന് യുക്രെയ്‌ന്‍ നേതാവ് പറഞ്ഞു. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ തുടങ്ങിയവയ്ക്ക് മാത്രമല്ല എല്ലാ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
റഷ്യന്‍ എണ്ണ മേഖലകളെ ലക്ഷ്യമാക്കി തങ്ങള്‍ ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ വിദേശകാര്യഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സെലന്‍സ്‌കിയുടെ ഈ വെളിപ്പെടുത്തല്‍. ബുഡാപെസ്റ്റില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള കൂടിക്കാഴ്‌ച ട്രംപ് ഒഴിവാക്കിയിരുന്നു. വെറുതെ സമയം കളയേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.
സെലന്‍സ്‌കിയുമായുള്ള സമാധാന ശ്രമങ്ങളെല്ലാം പുടിന്‍ പ്രതിരോധിക്കുന്ന കാഴ്‌ചയാണ് ഇതുവരെ കണ്ടത്.
കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അമേരിക്കയിലേക്ക് ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നു. താന്‍ അമേരിക്കയിലെത്തിയതായി പുടിന്‍റെ ദൂതന്‍ കിറില്‍ ദിമിത്രി ദേവ് എക്‌സിലൂടെ അറിയിച്ചിരുന്നു. അമേരിക്കന്‍ ഭാഗത്ത് നിന്നുള്ള ക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ എത്തിയതെന്നും അത് വളരെ പെട്ടെന്ന് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫുമായി ദിമിത്രി ദേവ് ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ട്രംപും ക്രെംലിന്‍ ഭരണകൂടവുമായി നടക്കുന്ന ചര്‍ച്ചകളിലെ സുപ്രധാന വ്യക്തിയാണ് ദിമിത്രി ദേവ്. യുക്രെയ്ന്‍ യുദ്ധവും റഷ്യയിലെ അമേരിക്കന്‍ ബന്ദികളെ വിട്ടയക്കുന്നതുമടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇദ്ദേഹമാണ് നേതൃത്വം വഹിക്കുന്നത്.
പുടിന്‍റെ നിലപാടില്‍ പാശ്ചാത്യ നേതാക്കള്‍ക്ക് അമര്‍ഷം
ചര്‍ച്ചകള്‍ക്കുള്ള അവസരം അദ്ദേഹം നിരസിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തെ സൈന്യത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. സെലന്‍സ്‌കിയും നിരവധി യൂറോപ്യന്‍ നേതാക്കളുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സ്റ്റാര്‍മറുടെ പ്രതികരണം.
പുട്ടിന്‍റെ ലക്ഷ്യത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂതെ പറഞ്ഞു. അദ്ദേഹം പണം വെറുതെ പാഴാക്കുകയാണ്. ഒപ്പം സൈന്യത്തെയും ആശയങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക് സെന്നും ഡച്ച് പ്രധാനമന്ത്രി ഡിക്ക് സ്‌കൂഫും യോഗത്തിനെത്തിയിരുന്നു. ഇരുപതിലേറെ നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെയും യോഗത്തില്‍ പങ്കെടുത്തു.
പുനരുറപ്പ് സേന കെട്ടിപ്പടുക്കുക
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പോരാട്ടം നാലാം കൊല്ലത്തിലേക്ക് കടക്കുകയാണ്. ഇതുയര്‍ത്തുന്ന വലിയ ചോദ്യങ്ങള്‍ പരിഹരിക്കണമെന്ന് യുക്രെയ്‌ന്‍റെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് ആഗ്രഹമുണ്ട്.
യുദ്ധം നശിപ്പിച്ച യുക്രെയ്നെ അസ്ഥിരതകളില്‍ നിന്ന് കരയകറ്റാനുള്ള ഫണ്ടിനായി എന്ത് ചെയ്യാനാകും. യുദ്ധാനന്തര സുരക്ഷ ഉറപ്പുകള്‍,സുരക്ഷ ഒരുക്കങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി.
പുനരുറപ്പ് സേനയുടെ ഭാവി പക്ഷേ വളരെ പരിമിതമാണ്. ഈ ആശയത്തെ കൂടുതല്‍ ബൃഹത്താക്കുക എന്നതാണ് ലണ്ടന്‍ ചര്‍ച്ചയില്‍ പൂര്‍ണമായും ഉയര്‍ന്ന ആവശ്യം.ഇപ്പോഴും സമാധാന കരാര്‍ എന്നത് ഏറെ അകലെയാണെന്നും യോഗം വിലയിരുത്തി.
യുക്രെയ്നില്‍ വിന്യസിച്ചിരിക്കുന്ന പാശ്ചാത്യ സൈന്യത്തിന് പുറമെ വ്യോമ, നാവിക പിന്തുണയും വേണമെന്നും ആവശ്യമുയര്‍ന്നു. ആകാശവും കടലും സംരക്ഷിക്കാന്‍ സൈന്യം സഹായിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ജോണ്‍ ഹീലി വ്യക്തമാക്കി. യുക്രെയിനെ അവരുടെ രാജ്യം സംരഷിക്കാന്‍ സൈന്യത്തിന് വേണ്ട പരിശീലനവും നല്‍കും.
യുദ്ധം അവസാനിക്കാനുള്ള യാതൊരു സാഹചര്യവുമില്ല. ആയിരക്കണക്കിന് സൈനികര്‍ ഇരുഭാഗത്തും ഇതിനകം തന്നെ കൊല്ലപ്പെട്ടു. ഡ്രോണുകളും മിസൈലുകളും നശിപ്പിക്കപ്പെട്ടു.
യുക്രെയ്ന്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തെന്ന് റഷ്യ
പത്ത് യുക്രെയാന്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡൊണ്‍സ്റ്റെക് മേഖലയിലെ യുക്രെയ്‌ന്‍ ശക്തി കേന്ദ്രങ്ങള്‍ കൂടി വൈകാതെ പിടിച്ചെടുക്കുമെന്നും അവര്‍ പറഞ്ഞു.
111 യുക്രെയ്‌ന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടെന്നും മന്ത്രാലയം അറിയിച്ചു. ഇവ വീണ് വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്. രണ്ട് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഖര്‍കീവില്‍ റഷ്യന്‍ വിമാനങ്ങള്‍ വര്‍ഷിച്ച അഞ്ച് ശക്തിയേറിയ ഗ്രൈഡ് ബോംബുകളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ഖര്‍ഖീവ് മേയര്‍ ഇഹര്‍ തെരെഖോവ് അറിയിച്ചു.
ആദ്യമായാണ് റഷ്യ ഗ്ലൈഡ് ബോംബുകള്‍ ഉപയോഗിച്ചത്. ഇതൊരു പുതിയ ഭീഷണിയാണെന്നാണ് ഒഡെസ റീജിയണല്‍ മിലിട്ടറി അഡ്‌മിസ്ട്രേഷന്‍ തലവന്‍ ഒലെഹ് കിപെര്‍ പ്രതികരിച്ചത്. മിസൈലുകളെക്കാള്‍ ചെലവ് കുറഞ്ഞതാണ് ഈ ബോംബുകള്‍. കൂടുതല്‍ ശേഷിയുമുണ്ട്.





