കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രഖ്യാപനം ഇന്ന്

0
20

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിലൂടെ തീയതിയും വിശദാംശങ്ങളും പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനാണ് തീയതി പ്രഖ്യാപിക്കുക.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. ഇക്കാര്യത്തിലെല്ലാം ഉച്ചയോടെ വ്യക്തത വരും. ഡിസംബറിർ തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുൻവിധി അറിയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച ഉണ്ടാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം

നേട്ടം സ്വന്തമാക്കി ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്കാണ് സ്ഥാനാർഥി പ്രഖ്യാപനം. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌പി ദീപക്, കെ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു എന്നിവര്‍ പ്രധാന മുഖങ്ങളായി വിവിധ വാര്‍ഡുകളില്‍ നിന്ന് ജനവിധി തേടും. പുതിയ വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണായത്തിലും ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്.

അന്തിമ വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ 25നാണ് പ്രസിദ്ധീകരിച്ചത്. കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി അനുവദിച്ച രണ്ട് ദിവസത്തെ അപേക്ഷകള്‍കൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടികകൂടി പ്രസിദ്ധീകരിക്കും. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്.

2020ല്‍ കൊവിഡ് കാലത്ത് ഡിസംബര്‍ 8, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ല്‍ രണ്ട് ഘട്ടമായിരുന്നു. ഇത്തവണയും രണ്ട് ഘട്ടമാകാനാണ് സാധ്യത. സമയക്രമം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിജ്ഞാപനത്തിന് ചെറിയ ഇടവേളയുണ്ടാകും. വിജ്ഞാപനം വന്ന് ഒരാഴ്‌ചയ്ക്കകം നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞാൽ മുന്നണികള്‍ക്ക് 14 ദിവസം പ്രചാരണത്തിന് സമയം ലഭിക്കും. അന്തിമ പട്ടികയില്‍ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ക്യൂവർ കമ്മ്യൂണിറ്റിയിലുള്‍പ്പെട്ടവരും. കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് 35,74,802. കുറവ് വയനാട്ടിലും. 640183 വോട്ടര്‍മാകാണ് വയനാട്ടിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here