പ്രമേഹം ഉണ്ടെങ്കിൽ പോലും വിസ നിഷേധിച്ചേക്കാം, യുഎസ് കുടിയേറ്റത്തിന് വെല്ലുവിളി;

0
31

യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ മറ്റൊരു കടമ്പ കൂടി. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് വിസ നിഷേധിച്ചേക്കാം. സർക്കാർ സഹായങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ളവരെ ഒഴിവാക്കാനാണ് നീക്കം. ചികിത്സാച്ചെലവ് വഹിക്കാൻ കഴിവില്ലെങ്കിൽ വിസ നിഷേധിക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വാഷിങ്ടൺ: യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾക്ക് മുന്നിൽ പുതിയൊരു കടമ്പ കൂടി സൃഷ്ടിച്ചിരിക്കുകയാണ് യുഎസ് ഭരണകൂടം. അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടെങ്കിൽ വിസ നിഷേധിച്ചേക്കാം. ട്രംപ് ഭരണകൂടം പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മാറ്റം. ഇതുസംബന്ധിച്ചു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ലോകമെമ്പാടുമുള്ള യുഎസ് എംബസികൾക്കും കോൺസുലർ ഓഫീസുകൾക്കും അറിയിപ്പ് നൽകി.

ലക്ഷക്കണക്കിന് ഡോളർ ചെലവുവരുന്ന ചികിത്സ ആവശ്യമായി വന്നേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളുള്ള അപേക്ഷകർക്ക് വിസ നിഷേധിക്കാൻ വിസാ ഓഫീസർമാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദേശം നൽകി. യുഎസിൻ്റെ സർക്കാർ സഹായങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ളവർക്ക് വിസ അനുവദിക്കുന്നത് ഒഴിവാക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. വിസ ഉദ്യോഗസ്ഥർ അപേക്ഷകന്റെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും ഒരുപോലെ പരിഗണിക്കണമെന്ന് നിർദേശത്തിൽ പറയുന്നു എന്നാണ് റിപ്പോർട്ട്.

ഹൃദയ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, കാൻസർ, പ്രമേഹം, മെറ്റബോളിക് രോഗങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അമിതവണ്ണവും പരിഗണിക്കണമെന്ന് മാർഗനിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. അപേക്ഷകന് അവരുടെ ജീവിതകാലം മുഴുവൻ ചികിത്സാച്ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകളുണ്ടോ സർക്കാർ സഹായം തേടാതെയും സർക്കാർ ചെലവിൽ ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ കഴിയാതെയും ജീവിക്കാൻ സാധിക്കുമോ എന്ന് വിശദമായി പരിശോധന നടത്തണമെന്നാണ് നിർദേശം.

യുഎസ് അധികൃതർ പറയുന്നത് ഇങ്ങനെ

പുതിയ നയംമാറ്റം സംബന്ധിച്ചു സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പ്രതികരിച്ചിട്ടുണ്ട്. യുസ് ഭരണകൂടം അമേരിക്കൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നു എന്നത് രഹസ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ കുടിയേറ്റ സംവിധാനം അമേരിക്കൻ നികുതിദായകർക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

വിസ നൽകുന്നത് എപ്പോഴും ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിലാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ദ ഹിൽ റിപ്പോർട്ട് ചെയ്തു. ഒരു പ്രത്യേക രോഗമുള്ളതുകൊണ്ട് മാത്രം വിസ നിഷേധിക്കില്ല. എന്നാൽ സ്വന്തം ചികിത്സാച്ചെലവ് വഹിക്കാൻ കഴിയില്ലെങ്കിൽ വിസ നിഷേധിക്കാം. ഓരോ അപേക്ഷയും വ്യക്തിഗതമായി പരിശോധിച്ച് തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതുസംബന്ധിച്ച ഉദാഹരണവും ഉദ്യോഗസ്ഥൻ പങ്കുവെച്ചു. പ്രമേഹമുള്ള ഒരാൾക്ക് ഇൻസുലിൻ ആവശ്യമുണ്ടെങ്കിൽ വിസ നിഷേധിക്കില്ല. എന്നാൽ അതിനുള്ള പണം കണ്ടെത്താൻ മെഡിക്കെയ്ഡ് പോലുള്ള സർക്കാർ സഹായം ആവശ്യമാണെങ്കിൽ വിസ നിഷേധിക്കപ്പെട്ടേക്കാം.

യുഎസിൻ്റെ പബ്ലിക് ചാർജ് നിയമം

യുഎസിൻ്റെ പബ്ലിക് ചാർജ് നിയമത്തിൻ്റെ ഭാഗമായാണ് പുതിയ നിർദേശം. അമേരിക്കയിലേക്ക് കുടിയേറുന്ന ഒരാൾ സർക്കാർ സഹായങ്ങളെ എത്രത്തോളം ആശ്രയിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്താൻ ഉപയോഗിക്കുന്നതാണ് പബ്ലിക് ചാർജ് നിയമം. സപ്ലിമെൻ്റൽ ന്യൂട്രീഷ്യൻ അസിസ്റ്റൻസ് പ്രോഗ്രാം എന്ന ഭക്ഷ്യ സഹായം, മെഡിക്കെയ്ഡ് എന്ന ചികിത്സാ സഹായം അടക്കം സർക്കാരിൻ്റെ പദ്ധതികളാണ്. വിട്ടുമാറാത്ത രോഗവുമായി കുടിയേറുന്ന ഒരു വ്യക്തി അമേരിക്കയ്ക്ക് ഒരു സാമ്പത്തിക ഭാരമായി മാറിയേക്കാമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.

അതേസമയം പുതിയ നിർദേശം, ടൂറിസ്റ്റ്, സ്റ്റുഡൻ്റ് എന്നീ കുടിയേറ്റേതര വിസകൾക്ക് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അമേരിക്കയിൽ സ്ഥിരതാമസം ആഗ്രഹിച്ചു കുടിയേറുന്നവരെ ആകും പ്രധാനമായും ബാധിക്കുകയെന്നാണ് കരുതുന്നത്. നിലവിലെ നിയമപ്രകാരം, ടൂറിസ്റ്റ് വിസ അപേക്ഷകർ യാത്രയ്ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ വ്യക്തമാക്കേണ്ടതുണ്ട്. വിസാ കാലയളവിന് ശേഷം യുഎസ് വിട്ടുപോകുമെന്നും ഇക്കാലയളവിൽ യുഎസ് സർക്കാരിൻ്റെ സഹായങ്ങൾ നേടുന്നവരായി മാറില്ലെന്നും തെളിയിക്കേണ്ടതുണ്ട്.

നിരവധി പേർക്ക് വിസ നിഷേധിക്കപ്പെടാൻ സാധ്യത

യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവർക്കും മെഡിക്കൽ പരിശോധന നിർബന്ധമാണ്. അതിനു പുറമേയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കർശന നിർദേശങ്ങൾ കൂടി നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുഎസിൻ്റെ പബ്ലിക് ചാർജ് നിയമം കൂടുതൽ കർശനമാകുന്നു എന്നാണ് സൂചന. ഒന്നാം ട്രംപ് ഭരണകാലത്ത് പബ്ലിക് ചാർജ് നിയമം വിപുലീകരിച്ചിരുന്നു. എന്നാൽ ബൈഡൻ ഭരണകൂടം 2022ൽ ഇതിൽ മാറ്റംവരുത്തി കുടിയേറ്റക്കാർക്ക് അനുകൂലമാക്കി.

അടുത്തിടെ, യുഎസിൻ്റെ സർക്കാർ സഹായങ്ങൾ സ്വീകരിക്കുന്നവരെ ഗ്രീൻ കാർഡിന് അയോഗ്യരാക്കാനുള്ള നിയമം നടപ്പിലാക്കാൻ യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കി ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻ്റ് റെഗുലേറ്ററി അഫേഴ്സിന് സമർപ്പിച്ചു. ഇത് നിർദിഷ്ട നിയമമായി ഫെഡറൽ റെഗുലേറ്ററി റിവ്യൂ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം യുഎസിന്റെ പുതിയ നയംമാറ്റം നിരവധി പേർക്ക് വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങൾ ലോകമെമ്പാടും സാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഹൃദ്രോഗങ്ങളാണ് ലോകത്ത് മരണത്തിന് പ്രധാന കാരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here