ആത്മവിശ്വാസത്തിന്‍റെ ചിറകില്‍ ചുവടുവച്ച് ഹരിതകർമ സേനാംഗങ്ങൾ

0
35

മാലിന്യത്തിൽ നിന്നും നഗരത്തെ ശുചിത്വപൂർണമായി കാത്തുവെക്കുന്ന മനുഷ്യർ അങ്ങനെ ചരിത്രത്തിലാദ്യമായി റാമ്പ് വാക്കുമായെത്തി. കേരളത്തനിമയാർന്ന വേഷത്തിലും ഇന്ത്യൻ സംസ്കാരം പ്രകടമാക്കുന്ന വസ്ത്രങ്ങളണിഞ്ഞും റാമ്പിൽ ആവേശം തീർക്കുകയായിരുന്നു അവർ.

നഗരം കാക്കുന്നവർ റാമ്പിൽ താരങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ഹരിതകർമ സേനാ അംഗങ്ങളുടെ സംഗമത്തിന്‍റെ ഭാഗമായി നടന്ന റാമ്പ് വാക്ക് അക്ഷരാര്‍ഥത്തില്‍ കാണികള്‍ക്ക് വർണക്കാഴ്ചയായി മാറി. ഖരമാലിന്യത്തൊഴിലാളികൾക്കുവേണ്ടി ജൂബിലി ഹാളിൽ നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷനാണ് സംഘടിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ഹരിത കർമസേനാ സംഗമത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. അതിൽ ഏറെ ആകർഷണീയമായത് 36 ഹരിതകർമ്മസേനാ അംഗങ്ങളുടെ റാമ്പ് വാക്ക് ആയിരുന്നു.

മാലിന്യത്തിൽ നിന്നും നഗരത്തെ ശുചിത്വപൂർണമായി കാത്തുവെക്കുന്ന മനുഷ്യർ അങ്ങനെ ചരിത്രത്തിലാദ്യമായി റാമ്പ് വാക്കുമായെത്തി. കേരളത്തനിമയാർന്ന വേഷത്തിലും ഇന്ത്യൻ സംസ്കാരം പ്രകടമാക്കുന്ന വസ്ത്രങ്ങളണിഞ്ഞും റാമ്പിൽ ആവേശം തീർക്കുകയായിരുന്നു അവർ. ആദ്യമായി വേദിയിലെത്തുന്ന ആശങ്ക ആർക്കുമുണ്ടായിരുന്നില്ല. പ്രായ വ്യത്യാസമില്ലാതെ ആത്മവിശ്വാസത്തിന്‍റെ ചിറകിലേറിയായിരുന്നു ഓരോ ചുവടും.

ഹോളിക്രോസ് കോളജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ അധ്യാപകരും അമ്പതോളം വിദ്യാർത്ഥികളുമാണ് ഹരിത കർമസേന അംഗങ്ങളെ മത്സരത്തിനായി ഒരുക്കിയത്. കോർപ്പറേഷനിലെ എഴുനൂറോളം ഹരിത കർമസേനാംഗങ്ങൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.

ഹരിത കർമസേനക്കാരെ റാമ്പ് വാക്ക് പരിശീലിപ്പിക്കുക എന്നത് ദുർഘടമായ ജോലിയായാണ് കണ്ടിരുന്നത്. എന്നാൽ അവർ വേറെ ലെവലാണെന്ന് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിലെ റാമ്പ് വാക്ക് അധ്യാപിക ശ്രീലക്ഷ്മി പറഞ്ഞു. നഗരത്തിലെ മാലിന്യം ശുചീകരിക്കുന്നവർക്ക് റാമ്പിലും കാലിടറിയില്ല. എല്ലാവരും ഒന്നിനൊന്ന് മെച്ചം. വിധികർത്താക്കൾക്കും മറ്റൊന്നും പറയാനില്ലായിരുന്നു.
എന്നാൽ ഇത് മറക്കാൻ പറ്റാത്ത അനുഭവമാണെന്ന് അവർ പറയുന്നു. റാമ്പ് വാക്ക്, ഫാഷൻ ഷോ എന്നിവയൊക്കെ ടി.വിയിൽ മാത്രമാണ് ഇത്രയും കാലം കണ്ടത്. അനുഭവസ്ഥരായപ്പോൾ ശരിക്കും ആസ്വദിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങി ഞങ്ങൾക്ക് വഴികാട്ടികളായ എല്ലാവരും പ്രചോദനം നൽകിയെന്ന് സ്ത്രീകൾ പറയുന്നു. പരമ്പരാഗത രീതിയിലും ഇന്ത്യൻ രീതിയിലുമായിരുന്നു വസ്ത്രധാരണം. രണ്ടുദിവസത്തെ പരിശീലനമാണ് ഹരിത കർമസേന അംഗങ്ങൾക്ക് ലഭിച്ചത്. കാഴ്ചക്കാർ ഹർഷാരവത്തോടെയാണ് റാമ്പിൽ കയറിയവരെ വരവേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here