കണ്ണുനീർ പോലെ തെളിഞ്ഞ തടാകവും, അടുക്കും ചിട്ടയോടും കൂടി നട്ട് പരിപാലിക്കുന്ന തേയില തോട്ടവും, സഹ്യപർവത നിരകളും, കോടമഞ്ഞും… ഇടുക്കിയെന്നാൽ മനസിലേക്കെത്തുന്നത് ഇതൊക്കെയാണ്. ഇടുക്കി ജില്ലയിൽ തന്നെ നിരവധി സ്പോട്ടുകള് തേടിയാണ് സഞ്ചാരികള് എത്തുന്നത്. ചിലർക്ക് അരുവികളും വെള്ളച്ചാട്ടങ്ങളുമാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് പുൽമേടും തേയിലത്തോട്ടങ്ങളുമാണ് താത്പര്യം.
എന്നാൽ ഇടുക്കിയുടെ സ്വന്തം സ്വിറ്റ്സർലൻഡിലേക്കെത്തിയാൽ ഇവയെല്ലാം ഒരുമിച്ച് ആസ്വദിക്കാൻ സാധിക്കും. തെക്കിൻ്റെ കശ്മീരായ മൂന്നാറിൻ്റെ മടിത്തട്ടിലെ ആനയിറങ്കലും പരിസരവുമാണ് പ്രകൃതിയുടെ അവസ്മരണീയ കാഴ്ചകൾ സമ്മാനിക്കുന്നത്. ഫോട്ടോ, വിഡിയോ ഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനാണ് ആനയിറങ്കലും പരിസരവും. എങ്ങോട്ട് ക്യാമറ വച്ചാലും കിടു ഫ്രെയിമുകളാണ് കിട്ടുക.
ആനയിറങ്കൽ എന്ന പേര് വെറുമൊരു ആകർഷക നാമമല്ല. മതികെട്ടാൻ ചോലയിൽ നിന്നും കാട്ടാന കൂട്ടങ്ങൾ ജലാശയത്തിൽ വെള്ളം കുടിക്കാനും നീരാടാനും എത്തുന്നതിനെ തുടർന്ന് പഴമക്കാർ നൽകിയ പേരാണ് ആനയിറങ്കൽ. പഴയ ആനത്താരയുടെ ഭാഗമാണ് ഈ പ്രദേശമെന്നതിനാൽ ആനകൾ ഇവിടം വിട്ടുപോകാറില്ലെന്നതാണ് വാസ്തവം.
തേയില ചെരുവുകളാൽ ചുറ്റപ്പെട്ട ആനയിറങ്കൽ തടാകം പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. ജലവൈദ്യുത പദ്ധതിയുടെ പ്രധാന അണക്കെട്ടായ പൊന്മുടിയുടെ സഹായ അണക്കെട്ടാണ് ആനയിറങ്കൽ. മലനിരകൾക്കും തേയില ചെരുവുകൾക്കും ഇടയിൽ മണ്ണും കല്ലും ഉപയോഗിച്ച് നിർമിച്ച എർത്ത് ഡാം കൂടിയാണ് ആനയിറങ്കൽ.
പ്രദേശവാസികളുടെ സംരക്ഷണ കവചം
ആനയിറങ്കൽ ഡാം ശരിക്ക് പറഞ്ഞാൽ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് സംരക്ഷണ കവചം കൂടിയാണ്. കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് അണക്കെട്ട് നിർമിച്ചത്. കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ് ഉപയോഗിച്ച് നിർമിച്ച അണക്കെട്ടിൽ മണ്ണ് ഒലിച്ചു പോകാതിരിക്കാൻ കരിങ്കല്ലും അടുക്കിയിട്ടുണ്ട്. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് ആനയിറങ്കൽ അണക്കെട്ട്. ഒരു വശം വനമേഖലയാലും മറ്റുവശങ്ങൾ ടാറ്റയുടെ ടീ പ്ലാൻ്റേഷനാലും ചുറ്റപ്പെട്ടിരിക്കുന്നു.
കാലവർഷത്തിൽ മഴ കനത്ത് പെയ്യുമ്പോഴും പന്നിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ആശങ്കയില്ലാതെ കോട്ട പോലെ സംരക്ഷണം ഒരുക്കുന്ന അണക്കെട്ടാണ് ആനയിറങ്കൽ. ആറ് കിലോമീറ്ററോളം വിസ്തൃതിയാണ് ഈ ജലാശയത്തിനുള്ളത്. ആനകളോടൊപ്പം മത്സ്യസമ്പത്തിന്റെ കാര്യത്തിലും പെരുമ നേടിയതാണ് ആനയിറങ്കൽ ജലാശയം. ഗോൾഡ് ഫിഷ്, കട്ല തുടങ്ങിയ മത്സ്യങ്ങൾ ഇവിടെ ധാരാളമുണ്ട്.
അണക്കെട്ടിന്റെ ചരിത്രം
1963ലാണ് അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചത്. 1967 ജനുവരിയിൽ ഡാം കമ്മിഷൻ ചെയ്തു. 35 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്. വേനൽക്കാലത്തേയ്ക്കുള്ള വെള്ളത്തിന്റെ ഈ കരുതൽ ശേഖരം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പന്നിയാർ പുഴയിലെയും, പൊന്മുടി ഡാമിലെയും ജലനിരപ്പ് താഴുമ്പോൾ മാത്രമാണ് തുറന്ന് വിടാറുള്ളത്.
വൃഷ്ടി പ്രദേശങ്ങളിൽ തുലാമഴ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഡാം നിറഞ്ഞ് സ്പിൽവേകളിലൂടെ ഒഴുകിയിരുന്നു. എന്നാൽ ഈ വർഷം തുലാമഴയുടെ ആരംഭത്തിൽ തന്നെ അണകെട്ട് നിറഞ്ഞു ഒഴുകി തുടങ്ങിയിട്ടുണ്ട്.
ദേശീയ പാത 185ൽ മൂന്നാർ-പൂപ്പാറ വഴിയോരത്തിലാണ് ഈ അത്ഭുത കാഴ്ചകളുടെ തീരമുള്ളത്. നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഈ അണക്കെട്ട് സന്ദർശിക്കുന്നത്. ബോട്ടിങ് സൗകര്യം ഉണ്ടായിരുന്ന അണക്കെട്ടുകളിൽ ഒന്നായിരുന്നു ആനയിറങ്കൽ.
എന്നാൽ വന്യമൃഗങ്ങൾക്ക് ബോട്ടിങ് തടസമാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് ബോട്ടിങ് അവസാനിപ്പിച്ചത്. എന്തൊക്കെയായാലും നഗരത്തിൻ്റെ തിരക്കിനും ശബ്ദത്തിനും അകലെ പ്രകൃതിയുടെ ഹൃദയതാളം കേൾക്കാനാകുന്ന ഇടുക്കിയുടെ ആത്മാവിനെത്തേടി നിരവധിപേരാണ് ഇവിടേക്കെത്തുന്നത്.








