ആറുവരിപ്പാത ജനുവരിയിൽ ഭാഗികമായി തുറക്കും; മാർച്ചിൽ ജോലി പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

0
37

കേരളത്തിൻ്റെ സ്വപ്നദ്ധതിയാണ് ആറുവരിപ്പാത. കേരളത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് അതിവേഗ യാത്രയ്ക്കൊപ്പം വികസനത്തിനും ഇത് മുതൽക്കൂട്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമാണം അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ നല്ലൊരുഭാഗം ഡിസംബറിൽ പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ തുറന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ജനുവരിയിൽ തുറക്കുമെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. മുഴുവൻ ജോലിയും മാർച്ചിൽ പൂർത്തിയാക്കണമെന്ന നിർദേശവും നൽകി. ദേശീയപാത വികസനം യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതിൻ്റെ സ്ഥലം ഏറ്റെടുപ്പിന് യുഡിഎഫിൻ്റെ അലംഭാവത്തിൻ്റെ ഫലമായി സംസ്ഥാനത്തിന് 5600 കോടി കൊടുക്കേണ്ടി വന്നു. യുഡിഎഫ് ഉപേക്ഷിച്ചിരുന്ന ഇടമൺ – കൊച്ചി പവർ ഹൈവേയും യാഥാർഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു

പുന്നപ്ര- വയലാർ വാർഷിക വാരാചരണത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ആറുവരിപ്പാതയുൾപ്പെടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്. സംസ്ഥാനത്ത്‌ ദേശീയപാത നിർമാണം 444 കിലോമീറ്റർ പൂർത്തിയായെന്നും. 45 മീറ്റർ വീതിയിൽ ആറുവരി പാത പൂർത്തീകരിക്കപ്പെട്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയസും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

നിലവിൽ ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായ സ്ഥലങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ യാത്രാ സമയത്തിൽ വലിയ കുറവും സംഭവിച്ചിട്ടുണ്ട്. അതേസമയം നവംബർ ഒന്നിന് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. കേന്ദ്ര സർക്കാർ ചില്ലിക്കാശ് ഇതുവരെ നൽകിയിട്ടില്ലെങ്കിലും മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ് ജനുവരിയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനം പല രംഗങ്ങളിലും വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. പൊതുവിദ്യാലയങ്ങളെയും ആരോഗ്യമേഖലയെയും ശക്തിപ്പെടുത്തുന്നതിലടക്കം സർക്കാരിൻ്റെ ദിശാബോധത്തോടെ ഇടപെടൽ നാടിനെ മുന്നോട്ടുനയിച്ചു.

രാജ്യത്തെ ആദ്യ പന്ത്രണ്ട് സർവകലാശാലകളിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുണ്ട്‌. രാജ്യത്തെ ആദ്യ സയൻസ് പാർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും നമ്മുടേതാണ്. വ്യാവസായിക രംഗത്തും പുരോഗതിയുണ്ടായി. കേന്ദ്ര സർക്കാർ കേരളത്തിന്‌ പിന്തുണ നൽകുന്നില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു. വികസനത്തിൽ നിർണായക പങ്കു വഹിച്ച കിഫ്ബിയെ തകർക്കാനും ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here