കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് കേരള ഹൈക്കോടതി. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മാണ് പ്രതിസ്ഥാനത്ത്.
ഒന്‍പത് മാസം മുൻപ് വാദം പൂർത്തിയാക്കിയ കേസിലാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പെരിയ കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി.
കഴിഞ്ഞ നവംബർ 16ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. വിധി പറയാൻ വൈകുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണ്ണായക തീരുമാനം.
കേസിൽ വിധി വരുന്നത് വരെ തുടർ നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. 2019 സെപ്റ്റംബർ 30 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിൾ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്.