പുതുക്കിയ നീറ്റ് യുജി 2025 കൗണ്‍സിലിങ് ഷെഡ്യൂള്‍ പുറത്തിറക്കി എംസിസി. ഉദ്യോഗാർഥികള്‍ mcc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
രണ്ട്, മൂന്ന് റൗണ്ടിലേക്കും ഒറ്റത്തവണ ഒഴിവിലേക്കുമുള്ള പുതുക്കിയ നീറ്റ് യുജി 2025 കൗണ്‍സിലിങ് ഷെഡ്യൂള്‍ പുറത്തിറക്കി മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എംസിസി). രണ്ടാം റൗണ്ട് കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ഈ മാസം 4 (2025 സെപ്‌റ്റംബർ 4) മുതല്‍ ആണ് ആരംഭിക്കുന്നത്. mcc.nic.in എന്ന മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതുക്കിയ കൗണ്‍സിലിങ് ഷെഡ്യൂള്‍ ഉദ്യോഗാർഥികള്‍ക്ക് പരിശോധിക്കാം. ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
ഉദ്യോഗാർഥികള്‍ ഈ തീയതികള്‍ മറക്കരുത്
- സെപ്‌റ്റംബർ 3 – പ്രവേശനത്തിന് ലഭ്യമായിട്ടുള്ള ആകെ സീറ്റുകളുടെ എണ്ണം വ്യക്തമാക്കുന്ന സീറ്റ് മാട്രിക്‌സ് എംസിസി പുറത്തുവിടും.
- സെപ്‌റ്റംബർ 4 – രജിസ്‌ട്രേഷൻ ആരംഭിക്കും.
- സെപ്‌റ്റംബർ 5 മുതല്‍ 9 വരെ – ഉദ്യോഗാർഥികള്‍ക്ക് അവരുടെ ചോയ്‌സുകള്‍ പൂരിപ്പിക്കാം.
- സെപ്‌റ്റംബർ 9 – ചോയ്‌സ് ലോക്കിങ് സൗകര്യം വൈകിട്ട് നാലിന് ആരംഭിക്കും. രാത്രി 11.55ന് അവസാനിക്കും. രണ്ടാം റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷൻ അവസാനിക്കും. ഉച്ചക്ക് 12 മണിക്കാണ് രജിസ്‌ട്രേഷൻ അവസാനിക്കുക. വൈകിട്ട് 3 മണിയോടെ ഫീസ് അടക്കാനുള്ള സമയവും അവസാനിക്കും.
- സെപ്‌റ്റംബർ 12 – കമ്മിറ്റി സീറ്റ് അലോട്ട്‌മെന്‍റ് പ്രോസസ് ചെയ്‌തതിന് ശേഷം രണ്ടാം റൗണ്ട് ഫലം പ്രസിദ്ധീകരിക്കും.
- സെപ്‌റ്റംബർ 13 മുതല്‍ 19 വരെ – ഉദ്യോഗാർഥികള്‍ പ്രവേശനത്തിനായി അലോട്ട്‌മെന്‍റ് ലഭിച്ച കോളജ് സന്ദർശിക്കുക.
-
അതേസമയം 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ 8000 ആയി വർധിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ മേധാവി ഡോ. അഭിജിത്ത് സേത്ത് അടുത്തിടെ അറിയിച്ചിരുന്നു. നീറ്റ്-യുജി കൗൺസിലിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ആദ്യ റൗണ്ട് പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ മാസം സിബിഐ അന്വേഷണത്തെ തുടർന്ന് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും മറ്റും എൻഎംസി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം മെഡിക്കൽ സീറ്റുകളുടെ എണ്ണം കുറയുമോ എന്ന ആശങ്കയുണ്ട്. നിലവിൽ മെഡിക്കൽ കോളജുകളും മറ്റും പരിശോധന നടത്തുകയാണ്. ഇതിന് ശേഷം സീറ്റുകളുടെ എണ്ണം 8000 ആയോ അതിലധികമയോ വർധിപ്പിക്കും” – ഡോ. അഭിജിത്ത് സേത്ത് ഓഗസ്റ്റ് മാസത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിബിഐ അന്വേഷണം എന്തിന്?
ആരോഗ്യ മന്ത്രാലയം, നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി), സ്വകാര്യ മെഡിക്കൽ കോളജുകൾ എന്നിവയിലെ ചില ഉദ്യോഗസ്ഥർ അഴിമതിയിൽ ഉൾപ്പെട്ടതായും മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്നും സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഈ വർഷം മെഡിക്കൽ സീറ്റുകളുടെ എണ്ണം കുറയുമോ എന്ന ആശങ്കയില്ലായിരുന്നു വിദ്യാർഥികൾ.
സിബിഐ അന്വേഷണത്തെ തുടർന്ന് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും ഉള്ള നടപടിക്രമങ്ങൾ എൻഎംസി നിർത്തിവക്കുകയും ചെയ്‌തു. എട്ട് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ, ഒരു ദേശീയ ആരോഗ്യ അതോറിറ്റി ഉദ്യോഗസ്ഥൻ, എൻഎംസി പരിശോധനാ സംഘത്തിലെ അഞ്ച് ഡോക്‌ടർമാർ എന്നിവരുൾപ്പെടെ 34 പേരെയാണ് ഏജൻസി എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരുന്നത്.





