രോഗങ്ങളെ പടിക്കുപുറത്ത് നിർത്തും; അന്യംനിന്നു പോയാൽ ദോഷം; കർക്കടകത്തിന്റെ പുണ്യമായ തുളസി.
കർക്കടകത്തിൽ പ്രാധാന്യമേറുന്ന ഒന്നാണ് തുളസി. ഭാരതീയർ ഭക്തിയോടെ പരിപാലിക്കുന്ന വിശേഷ സസ്യം.പൂജാദ്രവ്യത്തിനൊപ്പം ഔഷധക്കലവറ കൂടിയായതിനാൽ നിത്യജീവിതത്തിലും പ്രധാനം. ആൽമരം കൂടാതെ തറ കെട്ടി സംരക്ഷിക്കപ്പെടുന്ന ഒരേയൊരു സസ്യമായ തുളസി അന്യംനിന്നു പോകുന്നത് ദോഷമാണെന്ന് കരുതപ്പെടുന്നുകർക്കടകത്തിൽ എന്താണ് തുളസിയുടെ പ്രാധാന്യം? ‘കർക്കടകക്കാതൽ’ കോളത്തില്‍ വിശദമാക്കുകയാണ് ഡോ. കെ.ടി. വിനോദ് കൃഷ്ണൻ.
തുളസി ഒരു ഔഷധച്ചെടിയാണ്, ഒപ്പം ഒരു പൂജാദ്രവ്യവും. ആയുർവേദഗ്രന്ഥങ്ങളിലും പൂജാവിധികളിലും തുളസിയെപ്പറ്റി പറയുന്നുണ്ട്.മധ്യേഷ്യ മുതൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏതാണ്ട് മുഴുവനായിത്തന്നെ തുളസി കണ്ടു വരുന്നുണ്ട്.പൂജയ്ക്ക് ഉപയോഗിക്കുന്നതിനാൽ ഇതൊരു പരിപാവന സസ്യമായി ഭാരതീയർ കരുതിപ്പോരുകയും ചെയ്യുന്നു.വീടുകളിലും ക്ഷേത്രങ്ങളിലും തുളസി നട്ടുവളർത്തുന്നുണ്ട്. വീടുകളിൽ ആരും നട്ടു വളർത്താതെ തനിയെ വളർന്ന് വരുന്നത് നല്ല കാലത്തിന്റെയും ഐശ്വര്യത്തിന്റെയും ലക്ഷണമാണെന്ന് വിശ്വസിക്കുന്നവരും ഏറെ.പഴയ തറവാടുകളിലും വീടുകളിലും മുറ്റത്ത് പ്രധാനവാതിലിന് നേരെയായി തുളസിത്തറ കെട്ടി അതിൽ തുളസിച്ചെടികൾനട്ടു വളർത്തും.






