പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടി-ഓണക്കിറ്റ് വിതരണം

0
118

പട്ടികവർഗ കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷനായി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പാങ്ങോട് പഞ്ചായത്തിലെ വാഴോട്ടുകാല കോളനിയിലെ ആദിവാസികളായ അപ്പുക്കുട്ടൻ, സരോജിനി എന്നിവർ മന്ത്രി എ. കെ. ബാലനിൽ നിന്ന് ഏറ്റുവാങ്ങി.

സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകുന്നത്. അരി(15 കിലോ), ചെറുപയർ(500 ഗ്രാം), പഞ്ചസാര(500 ഗ്രാം), മുളകുപൊടി(200 ഗ്രാം), ശർക്കര(500 ഗ്രാം), വെളിച്ചെണ്ണ(500 ഗ്രാം), ഉപ്പുപൊടി(ഒരു കിലോ), തുവര പരിപ്പ്(250 ഗ്രാം), തേയില(200 ഗ്രാം) എന്നിങ്ങനെ ഒൻപതിനം ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. 14.04 കോടിരൂപയാണ് ഇതിനായി പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയിൽ നിന്ന് ചെലവഴിച്ചത്. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.

60 വയസ്സിനു മേൽ പ്രായമുള്ള 63224 പട്ടികവർഗക്കാർക്കാണ് ഓണക്കോടി നൽകുന്നത്. ഇതിൽ 27640 പേർ പുരുഷന്മാരും 35584 സ്ത്രീകളുമാണ്. പുരുഷൻമാർക്ക് ഒരിഞ്ചു കരയുള്ള ഡബിൾ മുണ്ട്, വെള്ള തോർത്ത് എന്നിവയും സ്ത്രീകൾക്ക് ഒരിഞ്ചു കരയുള്ള സിംഗിൾ സെറ്റ് മുണ്ടും ആണ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,81,03,388 രൂപ ഇതിനായി ചെലവഴിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 2220 പേർക്ക് ഈ വർഷം അധികമായി ഓണക്കോടി നൽകുന്നുണ്ട്. ഹാൻടെക്‌സ് മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.

ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത്കുമാർ സ്വാഗതവും പട്ടികവർഗ വികസന ഡയറക്ടർ പി. പുകഴേന്തി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here