ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മോഡൽ രംഗത്ത്

0
80

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ഫാഷന്‍ മോഡല്‍ എമി ഡോറിസ്. 23 വര്‍ഷം മുമ്ബ് യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ബ്രിട്ടീഷ് ദിനപത്രം ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എമി പീഡന വിവരം വെളിപ്പെടുത്തിയത്.

 

1997 സെപ്തംബര്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ ടൂര്‍ണമെന്റ് നടന്ന സ്റ്റേഡിയത്തിലെ വി.ഐ.പി ബോക്സിലെ ടോയ്‌ലറ്റിന് പുറത്ത് വച്ചാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്ന് എമി ഡോറിസ് ആരോപിച്ചു. ‘ടോയ്‌ലറ്റിന് പുറത്ത് വച്ച്‌ അടുത്തേക്ക് വന്ന ട്രംപ് എന്നെ ബലം പ്രയോഗിച്ച്‌ പിടിച്ചു നിറുത്തി.എന്റെ തൊണ്ട വരെ താഴേയ്ക്ക് അയാള്‍ നാവ് തള്ളിക്കയറ്റി. ഞാന്‍ അയാളെ ഉന്തി മാറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ അയാള്‍ കൂടുതല്‍ ബലത്തില്‍ എന്നെ പിടിച്ചു നിറുത്തി. എന്റെ പിന്‍ഭാഗത്തും പുറത്തും മാറിടങ്ങളിലുമെല്ലാം എല്ലാം അയാള്‍ കയറിപ്പിടിച്ചു.’ – എമി ഗാര്‍ഡിയനോട് വെളിപ്പെടുത്തി.

 

‘ഞാന്‍ അയാളുടെ പിടിയിലായിരുന്നു, എനിക്ക് രക്ഷപെടാന്‍ പറ്റുമായിരുന്നില്ല.’ അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഫ്ളോറിഡയില്‍ താമസിക്കുന്ന എമി ട്രംപ് പീഡിപ്പിച്ചതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നാണ് യു.കെ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. യു.എസ് ഓപ്പണിലേയ്ക്ക് തനിക്ക് ലഭിച്ച ടിക്കറ്റും അന്ന് ഡൊണാള്‍ഡ് ട്രംപിനൊപ്പം പകര്‍ത്തിയ ചിത്രങ്ങളും ഗാര്‍ഡിയന് കൈമാറി. ട്രംപിന് അന്ന് 51 വയസുണ്ടായിരുന്നുവെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.

 

കൗമാരപ്രായത്തിലുള്ള ഇരട്ടകളായ തന്റെ പെണ്‍മക്കള്‍ക്ക് മാതൃകയാകാനാണ് ഈ തുറന്നുപറച്ചിലെന്നും 48കാരിയായ എമി പറഞ്ഞു. നിഷേധിച്ച്‌ ട്രംപ് എമി ഡോറിസിനെ പീഡിപ്പിക്കുകയോ തെറ്റായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് അഭിഭാഷകര്‍ വഴി അറിയിച്ചു. ലൈംഗികാതിക്രമം ശക്തമായി നിഷേധിച്ച ട്രംപ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമാണിതെന്നും ട്രംപ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here