എഐ ഇൻഫ്ലുവൻസർമാർ; സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു..

0
26

എഐ ഇൻഫ്ലുവൻസർമാരുടെ കാലം സജീവമാകുകയാണ്. ഒരുപക്ഷെ, മനുഷ്യ ഇൻഫ്ലുവൻസർമാരെക്കാൾ എഐ ഇൻഫ്ലുവൻസർമാർക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കുമെന്നതിന്റെ സൂചനകൾ വന്നു തുടങ്ങിയിട്ടുണ്ട്. രാധികാ സുബ്രഹ്മണ്യം (indiawithradhika) എന്ന എഐ ഇൻഫ്ലുവൻസറുടെ കഥ ഇതാണ് പറയുന്നത്. ലോകത്തിലെ ആദ്യത്തെ എഐ ഇൻഫ്ലുവൻസർ എന്ന ഖ്യാതി ജർമൻകാരിയായ എമ്മയ്ക്കാണ് (emmatravelsgermany). 2023ൽ സോഷ്യൽ മീഡിയയിൽ എത്തിയ എമ്മ ഇതുവരെ 8821 ഫോളോവേഴ്സിനെ ഉണ്ടാക്കിയിട്ടുണ്ട്. രാധിക സുബ്രഹ്മണ്യം ഇൻസ്റ്റഗ്രാമിലെത്തിയത് 2025 ഏപ്രിൽ മാസത്തിലാണ്. രാധികക്കിപ്പോൾ 1,919 ഫോളോവേഴ്സ് ആണുള്ളത്.

എമ്മയെക്കാൾ സജീവമാണ് രാധിക ഇൻസ്റ്റഗ്രാമിൽ. ബയോയിൽ നൽകിയിരിക്കുന്നവിവരങ്ങൾ പ്രകാരം രാധിക താമസിക്കുന്നത് ബെംഗളൂരുവിലാണ്. സംസാരിക്കുന്നത് തമിഴും ഇംഗ്ലീഷും. ബെംഗളൂരുവില്‍ ജനിച്ചു വളർന്നിട്ടും കന്നഡ ഭാഷ രാധിക ഉപയോഗിക്കാത്തതിനു കാരണം ഒരു പാൻ ഇന്ത്യൻ ഓഡിയൻസിനെ ലക്ഷ്യമാക്കുന്നതിനാലാണെന്ന് അനുമാനിക്കാം. ദക്ഷിണേന്ത്യയിലെമ്പാടും തമിഴ് മനസ്സിലാകുന്നവർ കൂടുതലാണ്. ഇംഗ്ലീഷാകട്ടെ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാനും രാധികയെ സഹായിക്കുന്നു. കളക്ടീവ് ആർടിസ്റ്റ്സ് നെറ്റ്‌വർക്ക് (Collective Artists Network) എന്ന കൂട്ടരാണ് രാധികയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. നേരത്തെ കാവ്യ (therealkavyamehra) എന്ന പേരിൽ മറ്റൊരു എഐ ഇൻഫ്ലുവൻസറെയും സൃഷ്ടിച്ചിരുന്നു ഇവർ.

രാധികയും കാവ്യയും : പൊതുവെ സോഷ്യൽ മീഡിയ ലോകത്ത് ഇന്ന് സജീവമായി പ്രവർത്തിക്കുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് മില്ലെനിയൽ തലമുറ, രണ്ട് സൂമേഴ്സ് തലമുറ അഥവാ ജെൻസി. രാധികാ സുബ്രഹ്മണ്യൻ ജെൻസി തലമുറയെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ കാവ്യ മില്ലെനിയൽസിനെ പ്രതിനിധീകരിക്കുന്നു. എഐ മം ഇൻഫ്ലുവൻസർ എന്നാണ് ചില മാധ്യമങ്ങൾ കാവ്യയെ വിശേഷിപ്പിക്കുന്നത്. ഇവരരുടെ കണ്ടന്റിന്റെ ടേസ്റ്റ് വേറെയാണ്. പക്വതയെത്തിയ നഗരവാസിയായ സ്ത്രീയുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും ആഗ്രഹങ്ങളുമാണ് കണ്ടന്റ്.

രാധിക ഒരു യാത്രക്കാരിയാണ്. അവൾ സംഗീതം കേൾക്കുന്നു. പുതിയ രുചികൾ പരീക്ഷിക്കുന്നു. അവൾ സെറ്റിൽഡ് അല്ല. എന്നാൽ കാവ്യ സെറ്റിൽഡാണ്. കുഞ്ഞിനെ പരിചരിക്കണം. യാത്രകൾ പരിമിതമാണ്. ആഡംബരം നിറഞ്ഞ നഗരജീവിതം ആസ്വദിക്കുന്നു. ജോലിസമയങ്ങളും അവൾ ഏറെ ആസ്വദിക്കുന്നു. അതെസമയം കോർപ്പേറേറ്റ് ജോലിയുടെ ഭാഗമായുള്ള യാത്രകൾ അവൾക്കുണ്ട്. പാരന്റിങ് ടിപ്സ് നൽകുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന ഒരു പരമ്പരാഗത മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്ന മാതാവ് കൂടിയാണ് കാവ്യ.

വളരെ സൂക്ഷ്മമായി, ശ്രദ്ധയോടെയാണ് ഈ നഗര വ്യക്തിത്വങ്ങളെ കളക്ടീവ് ആർടിസ്റ്റ്സ് നെറ്റ്‌വർക്ക് സൃഷ്ടിച്ചെടുത്തത്. കമ്പനി സിഇഒ വിജയ് സുബ്രഹ്മണ്യം പറയുന്നത് കേൾക്കുക: “നമുക്ക് നല്ല പരിചയമുള്ള ഒരാളെപ്പോലെയാണ് രാധിക. അവൾ ചിന്താശേഷിയുള്ളവളാണ്, സ്വതന്ത്രയാണ്, ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആലോചിക്കുകയും അതിന്റെ വ്യവഹാരങ്ങളിൽ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നവളാണ്. ഒരു വെറും ഇൻഫ്ലുവൻസറായി മാത്രമല്ല അവളെ ഞങ്ങൾ നിർമ്മിച്ചത്. ഹൃദയം കൊണ്ട് കഥകൾ പറയാൻ ശേഷിയുള്ള ഒരാളായി അവളെ ഞങ്ങൾ മാറ്റി. ശരിക്കും നമുക്കിടയിൽ ജീവിക്കുന്ന ഒരാളായി അവളെ മാറ്റാനാണ് ഞങ്ങൾ ശ്രമിച്ചത്.” ഇതേ മാതൃക മറ്റു പല രാജ്യങ്ങളും പരീക്ഷിക്കുന്നുണ്ട്. മുൻകാലങ്ങളിൽ സർക്കാരുകൾ ടൂറിസ്റ്റുകളെ സഹായിക്കാനുള്ള വിവരങ്ങൾ കൈമാറിയിരുന്നത് വാർത്താ കുറിപ്പുകളിലൂടെയും മറ്റുമായിരുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ഇതൊക്കെ തന്നെയായിരുന്നു മാർ‌ഗ്ഗങ്ങൾ. ഇത്തരം കണ്ടന്റുകൾ ടൂറിസ്റ്റിന്റെ കൈയിലെത്തുക പ്രയാസമാണ്. എന്നാൽ എഐ ഇൻഫ്ലുവൻസറിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ വളരെ വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നു.

എന്തുകൊണ്ട് എഐ ഇൻഫ്ലുവൻസർ?

ഒരു യഥാർത്ഥ മനുഷ്യനെക്കൊണ്ട് പറയിപ്പിച്ചാൽ പോരേ ഇതെല്ലാം? അങ്ങനെ ചെയ്താൽ കൂടുതൽ ഒറിജിനാലിറ്റി കിട്ടില്ലേ? ഇങ്ങനെ ധാരാളം ചോദ്യങ്ങളുന്നയിക്കാം. എന്നാൽ, ഒരു യഥാർത്ഥ മനുഷ്യനെക്കൊണ്ട് സാധിക്കുന്നതിലപ്പുറം എഐ ഇൻഫ്ലുവൻസർക്ക് സാധിക്കും. ഒരു മണിക്കൂറിൽ പത്ത് കണ്ടന്റ് ഒരുമിച്ച് പ്രൊഡ്യൂസ് ചെയ്യാൻ ഒരു മനുഷ്യ ഇൻഫ്ലുവൻസർക്ക് പ്രയാസമാണ്. കണ്ടന്റ് തയ്യാറാക്കണം, അത് ഷൂട്ട് ചെയ്യണം, എഡിറ്റ് ചെയ്യണം, അപ്‌ലോഡ് ചെയ്യണം. എന്നാൽ എഐ ഇൻഫ്ലുവൻസർക്ക് ഇതിൽ പല ഘട്ടങ്ങളും ആവശ്യമില്ല. ഷൂട്ടിങ് ആവശ്യമില്ല. എഡിറ്റിങ്ങും മിക്കപ്പോഴും ആവശ്യമില്ലെന്നു തന്നെ പറയാം. ഇങ്ങനെ അതിവേഗത്തിൽ കണ്ടന്റ് നിർമ്മിച്ച് ഏറ്റവും മനോഹരമായ വിധത്തിൽ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാൻ കഴിയുന്നു. എഐ മോഡൽ ഒരിക്കലും ക്ഷീണിക്കുന്നില്ല. എപ്പോഴും പ്ലസന്റായി അവതരണം നടത്താൻ അവർക്ക് കഴിയും. ഒപ്പം, ഏറ്റവും വേഗത്തിൽ അത് ടാർഗറ്റ് ഓഡിയൻസിലേക്ക് എത്തുകയും ചെയ്യുന്നു.

ജർമൻ എഐ ഇൻഫ്ലുവൻസറായ എമ്മ സംസാരിക്കുന്നത് 20 ഭാഷയാണ്. ഒന്നോർത്തു നോക്കൂ, ഇന്ത്യയിൽ ഡസൻകണക്കിന് ഭാഷ സംസാരിക്കുന്ന ഒരു എഐ ഇൻഫ്ലുവൻസർക്ക് എത്ര എളുപ്പത്തിൽ ആധികാരികമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും? ഇതാണ് എഐ ലോകത്ത് നടത്താൻ പോകുന്ന വിപ്ലവം.

LEAVE A REPLY

Please enter your comment!
Please enter your name here