വ്യാജ ഡീസൽ ; ലിറ്ററിന് 60 രൂപ !

0
15

സംസ്ഥാനത്ത് ഡീസൽ ഉപയോഗം വൻതോതിൽ കുറയുന്നുവെന്ന് പൊതുമേഖലാ എണ്ണകമ്പനികൾ നൽ‌കിയ വിവരത്തെ തുടർന്നാണ് സമാന്തര ശൃംഖലയെ കുറിച്ച് വിവരം ലഭിക്കുന്നത്. വർക്ക് ഷോപ്പുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന പഴയ എഞ്ചിൻ‌ ഓയിൽ സംസ്കരിച്ച് ബയോഡീസൽ എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിൽ‌ക്കുന്ന വൻ ശൃംഖല ജിഎസ്ടി ഇന്റലിജൻസിന്റെ പിടിയിലായി. കൊല്ലം, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലായി അമ്പതിൽപ്പരം കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തിയത്. പരിശോധന വൈകിയും തുടർന്നു.

കഴിഞ്ഞ ദിവസം മുങ്ങിയ കപ്പലിലും ഈ ശൃംഖലയ്ക്കായി ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്തിച്ച പഴകിയ എണ്ണയുണ്ടായിരുന്നുവെന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. പിടിയിലായ ഒരു ഡീലറുടെ വാട്സാപ്പ് സന്ദേശത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. വൻകിട വാഹന കമ്പനികളുടെ വർ‌ക്ക് ഷോപ്പുകളിൽ നിന്നും സർവീസ് സെന്ററുകളിൽ നിന്നുമാണ് ഇവർ പഴകിയ ഓയിൽ ശേഖരിക്കുന്നത്. ഈ ഓയിൽ സംസ്കരിക്കുന്നതിനായി ചെറു റിഫൈനറികളും സ്ഥാപിച്ചിട്ടുണ്ട്. സംസ്കരിച്ച ഓയിലിൽ രാസവസ്തുക്കൾ കൂടി ചേർത്ത് വിതരണ കേന്ദ്രങ്ങൾക്ക് കൈമാറും.
മത്സ്യബന്ധന ബോട്ടുകൾ, ക്വാറി ക്രഷറുകൾ‌, റോഡ് ടാറിങ്ങിനുപയോഗി്കുന്ന വാഹനങ്ങൾ തുടങ്ങിയവയിലാണ് ഈ എണ്ണ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും വേഗം കേടുപാടുകൾ സംഭവിക്കും.
പാലക്കാട് 15, കളമശ്ശേരി 16, തൃശൂർ 4, മലപ്പുറം 3, കോഴിക്കോട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ എന്നിങ്ങനെയായിരുന്നു പരിശോധന. വ്യാജ ഡീസൽ ഇടനിലക്കാരുടെ വീടുകളിലും പരിശോധന നടത്തി.
പെട്രോൾ പമ്പുകൾ വഴി വിൽക്കുന്ന യഥാര്‍ത്ഥ ഡീസലിൽ നിന്ന് ലിറ്ററിന് 22.76 രൂപയാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്ന സെയിൽ‌സ് ടാക്സ്. 2 രൂപ സെസും ലഭിക്കും. എന്നാൽ ബയോഡീസൽ ജിഎസ്ടിക്ക് കീഴിലാണ്. ലിറ്ററിന് 18 ശതമാനമാണ് ജിഎസ്ടി. ഇതിന്റെ പകുതിയായ 9 ശതമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ഡീസലിന് വില 95 രൂപയാണെങ്കിൽ വ്യാജ ഡീസൽ 60 രൂപയ്ക്കാണ് വിൽ‌ക്കുന്നത്. ഇവർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ടെങ്കിലും അതിലും തട്ടിപ്പ് നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here