മലപ്പുറം ആവർത്തിക്കരുത്; ദേശീയപാത അധികൃതർക്ക് നിർദേശവുമായി മന്ത്രി.

0
15

മലപ്പുറത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ദേശീയപാത അധികൃതർക്ക് നിർദേശം നൽകി മന്ത്രി പി പ്രസാദ്. ദേശീയപാതയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെയും കാലവർഷാരംഭത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ പി പ്രസാദിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നിർദേശം.

ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന മേഖലകളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൂന്ന് ദിവസത്തിനകം സംയുക്ത പരിശോധന നടത്തി അപകടസാധ്യത സ്‌പോട്ടുകൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കാൻ തീരുമാനമായി.

സംയുക്ത പരിശോധനക്ക് ശേഷം ഹോട്ട്‌സ്‌പോട്ടുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കും. നിർമാണം പൂർത്തിയായ സ്ഥലങ്ങളിലെ ബാരിക്കേഡുകൾ നീക്കും. ഡീവീയേഷൻ ആവശ്യമായ സ്ഥലങ്ങളിൽ ബ്ലിങ്കിങ് ലൈറ്റ് സ്ഥാപിക്കും. വാഹനങ്ങൾക്കുള്ള മുന്നറിയിപ്പ് ബോർഡുകളും കൂടുതലായി സ്ഥാപിക്കും.

അപകടസാധ്യത വർധിപ്പിക്കുന്ന തരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ നീക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ ഡ്രെയിനേജ് ഉറപ്പുവരുത്തുക, സർവീസ് റോഡിലേക്ക് വെള്ളം ശക്തമായി വീഴുന്നയിടങ്ങളിൽ അടിയന്തരമായി ഡൗൺ ടേക്ക് പൈപ്പ് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും മന്ത്രി നൽകി.

ദേശീയപാതയിൽ ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിൽ പരിശോധന നടത്താൻ ഡിവൈഎസ്പിമാർക്ക് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിർമാണം നടക്കുന്ന മേഖലകളിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്ന് ആർടിഒ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ, ആലപ്പുഴ ആർടിഒ ദിലു, ദേശീയപാത പ്രൊജക്ട് ഡയറക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here