അമേരിക്കയിലെ ലൊസാഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭം തടയാൻ സൈന്യത്തെ വിന്യസിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. 700 യു.എസ്. മറീനുകളെ കൂടി താൽക്കാലികമായി വിന്യസിക്കാനാണ് തീരുമാനം. ഗവർണറെ അറസ്റ്റ് ചെയ്താൽ പിന്തുണയ്ക്കുമെന്നും ട്രംപ് അറിയിച്ചു.അതേസമയം, പ്രതിഷേധങ്ങൾ അമർച്ച ചെയ്യാൻ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിനെതിരെ കാലിഫോർണിയ സ്റ്റേറ്റ് കേസ് ഫയൽ ചെയ്തു. നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കുറ്റപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്.
1965-ന് ശേഷം ആദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ഥനയില്ലാതെ പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത്. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനും ലോസ് ആഞ്ജലീസിലെ മേയര്‍ കാരെന്‍ ബാസിനും അവരുടെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഫെഡറല്‍ ഗവണ്‍മെന്റ് ചെയ്യാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, നാഷണല്‍ ഗാര്‍ഡിനെ ഇറക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം കലാപം ആളിക്കത്തിക്കാന്‍ ട്രംപ് മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും ആരോപിച്ചു. പ്രാദേശിക പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളേ നഗരത്തിലുള്ളുവെന്ന് ഗവര്‍ണറും മേയറും കാലിഫോര്‍ണിയ കോണ്‍ഗ്രസ് പ്രതിനിധിയും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഐസിഇ നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. ഇതിനായി നഗരപ്രദേശങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തിയതാണ് കലാപത്തിന് തിരികൊളുത്തിയത്.