പാലക്കാട്: അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. മയക്കുവെടി വെച്ചാൽ ആനയുടെ ജീവൻ അപകടത്തിലാകുമെന്നതിനാൽ ചികിൽസ നൽകുന്നത് വെല്ലുവിളിയാണ്. വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സഖറിയ ഇന്ന് ആനയെ നിരീക്ഷിച്ച ശേഷം ചികിൽസയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുമെന്നാണ് വിവരം.
തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടി കീരിപ്പതി ഭാഗത്താണ് ആന നിൽക്കുന്നത്. അവശനിലയിലാണ് ആനയെ കണ്ടതെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെയും റിപ്പോർട്ട്. അതേസമയം ഷോളയൂർ മേഖലയിലുള്ള ഇരുപതിലധികം വീടുകൾ ഈ ആന തകർത്തതായാണ് വിവരം. ബുൾഡോസർ എന്നായിരുന്നു നാട്ടുകാർ അക്രമകാരിയായ ഈ ആനയെ വിളിച്ചിരുന്നത്.