പ്രധാനമന്ത്രിയുടെകേരള സന്ദർശനം; കനത്ത സുരക്ഷയിൽ തിരുവനന്തപുരം

0
5

കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. 10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും കേന്ദ്ര മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കും.

പഹൽ​ഗാം ഭീകരാക്രമണമത്തിന്റെയും വ്യാജ ബോംബ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഈ  പദ്ധതിയിലൂടെ സമുദ്ര യുഗത്തിൻ്റെ തുടക്കമാണ് സംഭവിക്കുകയെന്നാണ് മുഖ്യമന്ത്രി പങ്കുവെയ്ക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.

കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതോടെ രാജ്യത്തിന്റെ പുതിയ സമുദ്ര യുഗത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊരു പുതിയ തുറമുഖത്തിന്റെ തുടക്കം കുറിക്കൽ മാത്രമല്ല; ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോള തലത്തിൽ നിർണ്ണായക സ്ഥാനം നൽകുന്ന ഒരു പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂർത്തവുമാണ്. ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്ന് സാമ്പത്തിക മുന്നേറ്റത്തിന്റെ പുതിയ കാറ്റ് വീശാൻ തയ്യാറെടുക്കുന്ന ഒരു വൻകിട പദ്ധതി, കേരള സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായി യാഥാർത്ഥ്യമാവുകയാണ്.

രാജ്യത്തിന്റെ വ്യാവസായികചരിത്രത്തിൽ മുൻപന്തിയിൽ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പൻ വികസനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. പ്രവർത്തനസജ്ജമായി നാലുമാസത്തിനുള്ളിൽത്തന്നെ ദക്ഷിണേഷ്യയിലെ മുൻനിര തുറമുഖങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞത്തിന്റേത്. കഴിഞ്ഞ ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽറൺ ആരംഭിച്ചത്. തുറമുഖത്തെത്തിയ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയൽറൺ ഉദ്ഘാടനം ചെയ്തത്. ഡിസംബറിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനവും തുടങ്ങി. ഇക്കാലയളവിൽ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ചിലത് വിഴിഞ്ഞത്തെത്തി.

ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായി (വിസിൽ) ചേർന്ന് അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ നിർമാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല. തുറമുഖത്തിന്റെ ഭാഗമായി റെയിൽ, റോഡ് കണക്ടിവിറ്റി പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here