ആലപ്പുഴ: മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ വിലക്ക്. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകി. തുറമുഖ വകുപ്പിൽ പണം അടച്ച് ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നവരാണ് നൂറിലധികം വരുന്ന ചെറുകിട കച്ചവടക്കാർ. ആദ്യം ചില കടകൾക്ക് മാത്രമാണ് വിലക്ക് വന്നിരുന്നത്. പിന്നീട് മുഴുവൻ കടകളും തുറക്കരുതെന്ന് നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് കടുത്ത പ്രതിഷേധത്തിലാണ് കച്ചവടക്കാർ. ഇന്ന് വൈകിട്ട് നടക്കുന്ന കെപിഎംഎസിന്റെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ വേദി ഒരുക്കുന്നതിലും സംഘാടനത്തിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്ക് വേദിയിലേക്ക് പ്രവേശിക്കാനുള്ള റോഡ് നിർമിക്കാൻ പിഡബ്ല്യുഡി തയാറായില്ല. രാത്രി ഏറെ വൈകി റോഡ് ഒരുക്കി നൽകിയത് ദേശീയ പാത നിർമിക്കുന്ന കരാർ കമ്പിനിയാണ്. പൊലീസിന്റെ അവശ്യ പ്രകാരം ആയിരുന്നു നടപടി. വൈകിട്ട് 5ന് ശേഷം നിർമാണ പ്രവർത്തനങൾ ചെയ്യാൻ ആകില്ലെന്ന് പിഡബ്ല്യുഡി നിലപാടെടുത്തു. നിർമിച്ച റോഡിന് ഇപ്പോഴും സുരക്ഷാ പരിശോധനയോ അനുമതിയോ നൽകിയിട്ടില്ല. 10 മണിക്ക് ശേഷമേ എത്താനാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പൊലീസ് പറയുന്നു.