ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതി തയാറാക്കും; 17ന് സർവകക്ഷി യോഗം: മുഖ്യമന്ത്രി

0
29
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സർവകക്ഷിയോഗവും വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്‍റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ളബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇന്ന് ചര്‍ച്ചചെയ്ത നിര്‍ദ്ദേശങ്ങള്‍ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് വിപുലമായ കർമ പദ്ധതിക്ക് രൂപം നല്‍കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണനവും സംഭരണവും ഉപയോഗവും തടയാന്‍ ഓപ്പറേഷന്‍ ഡിഹണ്ട് എന്ന കർമപദ്ധതി കേരള പോലീസ് നടപ്പാക്കുകയാണ്. ഡിഹണ്ട്ഡ്രൈവിനു സഹായകരമായ ഇന്‍റലിജന്‍സ് ഇന്‍പുട്ട് നല്‍കുന്നതിനായി ഡ്രഗ് ഇന്‍റലിജന്‍സ് (ഡി ഇന്‍റ്) എന്ന സംവിധാനം സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി കഴിഞ്ഞഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 2503 സോഴ്സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്തു.

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 2024 ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 29,889 പ്രതികളെ അറസ്റ്റ് ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025ല്‍ മാര്‍ച്ച് 31 വരെ 12,760 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13,449 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു. സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈംകേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി. അതില്‍ 97 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here