ബെംഗളൂരു: ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനിയായ കോലാർ ഗോൾഡ് ഫീൽഡ്സ് പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കർണാട. ഇന്ന് കോലാറില്‍ നിന്നും സ്വർണം ഉത്പാദിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ തന്നെ ഹട്ടി സ്വർണഖനിയില്‍ നിന്നും ലാഭകരമായ രീതിയില്‍ സ്വർണം ഖനനം ചെയ്യുന്നുണ്ട്. രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ്ണഖനിയും ഹട്ടിയിലേതാണ്.
ഇപ്പോഴിതാ ഹട്ടിക്ക് പുറമെ കില്ലർഹട്ടിയിലും ചിന്നികട്ടിയിലുമായി കർണാടകയിലെ മറ്റ് രണ്ട് ഇടങ്ങളിലും സ്വർണ്ണ പര്യവേക്ഷണ നീക്കങ്ങള്‍ക്ക് സർക്കാർ ശ്രമം തുടങ്ങിയിരിക്കുകയാണ്. 2024-25 ൽ കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മിനറൽസ് എക്സ്പ്ലോറേഷൻ ട്രസ്റ്റ് (NMET) കമ്മീഷൻ ചെയ്യുന്ന അഞ്ച് സ്വർണ്ണ പര്യവേക്ഷണ പദ്ധതികളിൽ ഇവ രണ്ടും ഉൾപ്പെടുന്നുുണ്ട്. കില്ലർഹട്ടി സൈറ്റ് കൊപ്പൽ, റായ്ച്ചൂർ ജില്ലകളിൽ വ്യാപിച്ചുകിടക്കുമ്പോള്‍ ചിന്നിക്കട്ടി ഹാവേരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റ് മൂന്ന് പദ്ധതികള്‍ ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
കില്ലർഹട്ടി ബ്ലോക്കിൽ “റക്കണൈസൻസ് സർവേ” നടന്ന് വരികയാണെന്നും, ചിന്നിക്കട്ടി ബ്ലോക്കിലെ പര്യവേക്ഷണം G-3 ഘട്ടത്തിലാണെന്നും പാർലമെന്റിൽ നൽകിയ മറുപടിയിൽ കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. സ്വർണ്ണവും അനുബന്ധ ധാതുക്കളും തിരിച്ചറിയുന്നതിനായി വിശദമായ ഭൂമിശാസ്ത്ര മാപ്പിംഗും സാമ്പിളിംഗും നടക്കുന്നുണ്ട്. കില്ലർഹട്ടിയിലേയും ചിന്നിക്കട്ടിയിലേയും പര്യവേക്ഷണത്തിന്റെ കരാർ ലഭിച്ചിരിക്കുന്നത് മൈനിംഗ് ടെക് കൺസൾട്ടൻസി സർവീസസ് ലിമിറ്റഡാണ്. 8.5 കോടി രൂപ കണക്കാക്കിയ പര്യവേക്ഷണച്ചെലവ് പൂർണ്ണമായും കമ്പനി വഹിക്കും.
ഹാവേരിയിൽ നിന്നും സ്വർണ്ണം ഖനനം ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കാൻ സംസ്ഥാനവും കേന്ദ്രവും മുമ്പ് പലതവണ ശ്രമിച്ചിരുന്നുവെങ്കിലും ഈ പദ്ധതികൾ വിജയിച്ചിരുന്നില്ല. പര്യവേക്ഷണങ്ങൾക്ക് സംസ്ഥാന വനം വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. അതേസമയം, കൊപ്പലിലും റായ്ച്ചൂരിലും സ്വർണ്ണം ഖനനം ചെയ്യാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുള്ള തീരുമാനം സ്വാഗതാർഹമായ നീക്കമാണെന്നാണ് റായ്ച്ചൂർ എം പിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ ജി കുമാർ നായിക് വ്യക്തമാക്കുന്നത്.
“പുനരുപയോഗ ഊർജ്ജം, ഇലക്ട്രിക് വാഹന മേഖല തുടങ്ങിയ വ്യവസായങ്ങൾ ഉയർന്നുവരാൻ തുടങ്ങിയിരിക്കുന്നതിനാൽ, ധാതു വിഭവങ്ങൾ തിരിച്ചറിയാൻ നമുക്ക് അത്തരം പദ്ധതികൾ ആവശ്യമാണ്,” നായിക് പറഞ്ഞു. സർക്കാർ സ്ഥാപനമായ എച്ച് ജി എം എൽ ഈ മേഖലയിൽ പര്യവേക്ഷണം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്രം അത് സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ചതായും വൃത്തങ്ങൾ പറയുന്നു. കർണാടകയിൽ ബോക്സൈറ്റ്, അലുമിനസ് ലാറ്ററൈറ്റ്, ചുണ്ണാമ്പുകല്ല്, ഇരുമ്പയിര്, മാംഗനീസ് എന്നിവയ്ക്കായി ആറ് മറ്റ് ധാതു പര്യവേക്ഷണ കരാറുകളും എൻ എം ഇടി കമ്മീഷൻ ചെയ്തിട്ടുണ്ടെന്ന് റെഡ്ഡി തന്റെ മറുപടിയിൽ വെളിപ്പെടുത്തി. പ്രധാനമായും വടക്കൻ കർണാടക, ഉത്തര കന്നഡ ജില്ലകളിലാണ് ഈ സ്ഥലങ്ങൾ.
എൻ എം ഇടി പദ്ധതികൾ പൂർണ്ണമായും കേന്ദ്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാനത്തിന് വളരെ പരിമിതമായ പങ്കാണുള്ളതെന്നും കർണാടക ഖനി സെക്രട്ടറി രാമൻദീപ് ചൗധരിയും ചൂണ്ടിക്കാട്ടി. വിജയകരമായ രീതിയില്‍ സ്വർണ്ണം ഖനനം ചെയ്തെടുക്കാന്‍ സാധിച്ചാല്‍ വില വളരെ ഉയർന്ന് നില്‍ക്കുന്ന ഈ ഘട്ടത്തില്‍ അത് രാജ്യത്തിന് വലിയ ഊർജ്ജമായി മാറും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. പ്രധാനമായും യു എ ഇയില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് സ്വർണം എത്തുന്നത്. സ്വന്തമായി സ്വർണം ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ഇറക്കുമതിയില്‍ വലിയ കുറവ് വരുത്താന്‍ സാധിക്കും. നിലവില്‍ രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹട്ടി ഖനിയാണ്. ഹട്ടി ഗോൾഡ് മൈൻസ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ പേരുകളില്‍ രണ്ട് ഖനികളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഈ ഖനിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. ഖനിക്ക് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്. പ്രതിദിനം 3,000 ടൺ അയിര് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സംസ്കരണ പ്ലാന്റും കമ്പനിക്കുണ്ട്.