രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ആക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ താറുമാറായി. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ചുട്ടമറുപടിയാണ് പാകിസ്ഥാന് നൽകിയത്. പാക് അതിർത്തിപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭീകരക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. പാകിസ്ഥാനുമായുണ്ടായിരുന്ന നിരവധി കരാറുകളിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകുകയും ചെയ്തു. ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായ ശക്തമായ തിരിച്ചടിയിൽ സമ്മർദ്ദത്തിലായ പാകിസ്ഥാൻ പിന്നോട്ട് പോയതോടെ ഇന്ത്യ ആക്രമണം അവസാനിപ്പിച്ചു. സൈനിക നീക്കം ഇന്ത്യ അവസാനിപ്പിച്ചെങ്കിലും അതിർത്തിയിലടക്കം ശക്തമായ നിരീക്ഷണം തുടരുകയാണ്. അവശ്യമെങ്കിൽ ഏത് നീക്കത്തിനും തയാറുമാണ്.
പാകിസ്ഥാനിൽ നിന്ന് പലകുറി ആവശ്യമുണ്ടായെങ്കിലും സിന്ധു നദിജല കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യ മയപ്പെട്ടിട്ടില്ല. ശക്തമായ നിലപാടിൽ രാജ്യം തുടരുകയാണ്. പാകിസ്ഥാനുമായുള്ള തർക്കം തുടരുന്നതിനിടെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിന് ഇന്ത്യയുടെ ആണവ നിയന്ത്രണ ഏജൻസി പച്ചക്കൊടി കാട്ടി. കേന്ദ്ര സർക്കാരിൻ്റെ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലാണ് ഇന്ത്യ ആണവനിലയം നിർമിക്കുന്നത്. ബൻസ്വര ജില്ലയിലെ നാപ്ല ഗ്രാമത്തിനടുത്താകും പ്ലാൻ്റ്. ബൻസ്വര ജില്ലയിലെ ചോട്ടി സർവാൻ തെഹ്‌സിലിലെ ആദിഭീത്, ബാരി, റെഡ്, സജ്‌വാന, കടുംബി, വാങ്ക്, ലാൽപുര, അംബാപുര തെഹ്‌സിലിലെ ഖണ്ടിയാദേവ് എന്നീ ഗ്രാമങ്ങളിലായിട്ടാകും പദ്ധതി പൂർത്തിയാകുക. പദ്ധതിക്ക് ആവശ്യമായ ഏകദേശ ഭൂമി (പ്ലാന്റും ടൗൺഷിപ്പും ഉൾപ്പെടെ) 660.15 ഹെക്ടർ ആണ്.
മൂന്ന് ഘട്ടങ്ങളായി നടന്ന പരിശോധനകൾക്കും അവലോകനത്തിനും ശേഷം ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എഇആർബി) പദ്ധതി അംഗീകാരം നൽകി. രാജസ്ഥാനിലെ മഹി ബൻസ്വരയിലാണ് 700 മെഗാവാട്ട് ശേഷിയുള്ള നാല് ആണവ റിയാക്ടറുകൾ നിർമിക്കുക. തദ്ദേശീയമായി വികസിപ്പിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളാണ് സ്ഥാപിക്കുക. 2,800 മെഗാവാട്ട് ആണവ നിലയത്തിൽ 700 മെഗാവാട്ട് ശേഷിയുള്ള നാല് യൂണിറ്റ് ഹെവി വാട്ടർ റിയാക്ടറുകൾ (പിഎച്ച്ഡബ്ല്യുആർ) ഉൾപ്പെടും. 700 മെഗാവാട്ട് ശേഷിയുള്ള നിർദ്ദിഷ്ട പിഎച്ച്ഡബ്ല്യുആർ റിയാക്ടറുകൾ തദ്ദേശീയമാണ്. ഗുജറാത്തിലും (കെഎപിപി-3 & 4) രാജസ്ഥാനിലും (ആർഎപിപി-7 & 8) നിലവിൽ നിർമാണത്തിലിരിക്കുന്നവയ്ക്ക് സമാനമാണ്.
അണുശക്തി വിദ്യുത് നിഗമാണ് മഹി ബൻസ്വര പദ്ധതി നടപ്പിലാക്കുന്നത്. നാഷണൽ തെർമൽ പവർ കോർപറേഷന്റെയും (എൻടിപിസി) ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും സംയുക്തമായുള്ള സംരംഭമാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കർശനമായി പാലിച്ചില്ലെങ്കിൽ വീണ്ടും അവലോകനം ഉണ്ടാകുമെന്ന് ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് എഇആർബി അറിയിച്ചു. ആണവ പദ്ധതികളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ നിയമ നിർമാണത്തിൽ ഭേദഗതികൾ വരുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ രാജ്യത്തിന് ഉയർന്ന തോതിൽ വൈദ്യുതി ആവശ്യമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വൻ പദ്ധതികൾ നടപ്പാക്കാനും ആസൂത്രണം ചെയ്യാനും വൈദ്യുതി ആവശ്യമാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി ഉത്പാദനത്തിൽ രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകൾ നിർണായക പങ്ക് വഹിക്കും. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ആണവോർജ്ജ ഉത്പാദന ശേഷി വർധിച്ചു. 2014ൽ 4,780 മെഗാവാട്ടിൽ നിന്ന് 2024ൽ 8,180 മെഗാവാട്ടായി വർധിച്ചു. വരും വർഷങ്ങളിൽ ഈ കണക്കുകൾ ഉയരാനുള്ള സാധ്യത മാത്രമാണുള്ളത്. 2031 – 2032 ആകുമ്പോഴേക്കും 22,480 മെഗാവാട്ടായി മൂന്നിരട്ടി വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും ഇന്ത്യ കൽക്കരിയിൽ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കൽക്കരി, ജലവൈദ്യുത പദ്ധതികൾ, സൗരോർജ്ജം, കാറ്റ് എന്നിവയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച വൈദ്യുതി സ്രോതസ്സാണ് ആണവോർജ്ജം. മഹി ബൻസ്വരയ്ക്ക് പുറമേ കൈഗ NPP (രണ്ട് യൂണിറ്റുകൾ), ഗോരഖ്പൂർ – ഹരിയാന (രണ്ട് യൂണിറ്റുകൾ), ചുട്ക – മധ്യപ്രദേശ് (രണ്ട് യൂണിറ്റുകൾ) എന്നിവിടങ്ങളിൽ ഫ്ലീറ്റ് മോഡ് ആണവ നിലയങ്ങൾ വരും. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡാറ്റ പ്രകാരം ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ 20 ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
2017 ജൂണിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച പത്ത് തദ്ദേശീയ 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ പദ്ധതിയുടെ ഭാഗമാണ് രാജസ്ഥാനിലെ മഹി ബൻസ്വരയിലെ പദ്ധതി. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ട് വർഷങ്ങളായി. 2017 ജൂണിൽ 10 തദ്ദേശീയ 700 മെഗാവാട്ട് പിഎച്ച്‌ഡബ്ല്യുആർ ഫ്ലീറ്റ് മോഡിൽ സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നൽകിയിരുന്നു.
റിയാക്ടറുകളുടെ നിർമാണം എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ അധികൃതർ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. 2031 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവശേഷിയിൽ 7,000 മെഗാവാട്ട് കൂട്ടിച്ചേർക്കാനാകുമെന്നാണ് വിലയിരുത്തൽ. 2047 ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജ്ജം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ വർഷം ആദ്യം ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. അതിനാൽ തന്നെ പദ്ധതി പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കും. പ്രദേശവാസികളിൽ നിന്നുള്ള എതിപ്പ് മറികടക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തൊഴിൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ അനുഭാവപൂർവം നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രതിഷേധക്കാരുമായി ചർച്ചകളും നടന്നു. 2033 ഓടെ പ്രവർത്തനക്ഷമമാകുന്ന തരത്തിൽ ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ചെറിയ മോഡുലാർ റിയാക്ടറുകളുടെ വികസനം ഈ പുതിയ ശേഷിയിൽ ഉൾപ്പെടും.