ഓഹരി വിപണിയിലെ അനിശ്ചിതത്വം; ഫെബ്രുവരിയില്‍ ഡീമാറ്റ് അക്കൗണ്ട് വളര്‍ച്ച 21 മാസത്തില്‍ ഏറ്റവും കുറവ്

0
12

ഫെബ്രുവരി മാസത്തിലെ ഡീമാറ്റ് അക്കൗണ്ട് വളര്‍ച്ച 21 മാസത്തിനിടയിലെ ഏറ്റവും കുറവെന്ന് റിപ്പോര്‍ട്ട്. വിപണിയിലെ ചാഞ്ചാട്ടവും ഓഹരി വിപണിയിലെ തിരുത്തലുമാണ് ഇതിന് കാരണമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരിയില്‍ ഏകദേശം 22.6 ലക്ഷം പുതിയ അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയും തുടര്‍ച്ചയായ രണ്ടാമത്തെ മാസത്തെ മന്ദഗതിയിലുള്ള വളര്‍ച്ചയുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2025 ജനുവരിയില്‍ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 28.3 ലക്ഷമായിരുന്നു. 2024 ഡിസംബറില്‍ ഇത് 32.6 ലക്ഷമായിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് എന്‍എസ്ഡിഎല്ലിലും സിഡിഎസ്എല്ലിലും രജിസ്റ്റര്‍ ചെയ്ത മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 19.4 കോടിയിലെത്തി. ജനുവരിയില്‍ ഇത് 18.81 കോടിയായിരുന്നു.

വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പന കാരണം ഇന്ത്യന്‍ ഓഹരി വിപണികളില്‍ തിരുത്തല്‍ ഉണ്ടായതും മൂലം ഡീമാറ്റ് അക്കൗണ്ട് വളര്‍ച്ച മന്ദഗതിയിലാകാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഉയര്‍ന്ന മൂല്യനിര്‍ണയം, സമ്പദ് വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ച, വരുമാനത്തിലെ ദുര്‍ബലമായ വളര്‍ച്ച, ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ആഗോള താരിഫ് യുദ്ധം എന്നിവ ഇതിനെ കൂടുതലായി ബാധിച്ചു.

ഇതുവരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റി 50യും ഏകദേശം 4.5 ശതമാനം വീതം നഷ്ടം നേരിട്ടിട്ടുണ്ട്. ബിഎസ്ഇ മിഡ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 14 ശതമാനവും 17 ശതമാനവും ഇടിഞ്ഞു.

അമിതമായ എഫ് & ഒ(Futureand options) പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) കൊണ്ടുവന്ന കര്‍ശനമായ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഡെറിവേറ്റീവ്‌സ് മാര്‍ക്കറ്റിലെ പ്രവര്‍ത്തനം മന്ദഗതിയിലായതും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിലെ ഇടിവിന് കാരണമായതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

സെബിയുടെ പുതിയ നിയമങ്ങള്‍ ഓപ്ഷന്‍സ് വിഭാഗത്തില്‍ അവസരങ്ങള്‍ പരിമിതമാക്കിയെന്നും ഇത് വ്യാപാരികളുടെ താത്പര്യം കുറച്ചതായും റിപ്പോർട്ട് കൂട്ടിച്ചേര്‍ത്തു. പുതിയ ഐപിഒകളുടെ കുത്തനെയുള്ള ഇടിവും പുതിയ ഡീമാറ്റ് രജിസ്‌ട്രേഷനുകളിലെ മാന്ദ്യത്തിന് കാരണമായി.

സമീപകാലത്ത് അനുഭവപ്പെട്ട മാന്ദ്യം നിക്ഷേപകരുടെ ജാഗ്രതയോടെയുള്ള പെരുമാറ്റത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍, ഇത് ദീര്‍ഘകാല ആശങ്കയുണ്ടാക്കുന്നില്ലെന്നും സ്വാഭാവികമായുള്ള വിപണിയിലെ നടപടിയാണെന്നും വിദഗ്ധര്‍ കരുതുന്നു. പക്ഷേ, ഹ്രസ്വകാലത്തേക്ക് നിക്ഷേപകരുടെ ആത്മവിശ്വാസം മങ്ങിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here