തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന പ്രതി തൂങ്ങി മരിച്ച നിലയിൽ. മോഷണക്കേസിൽ പിടിയിലായ അൻസാരിയെയാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. കിഴക്കോട്ടയിൽ നടന്ന മൊബൈൽ മോഷണത്തിനാണ് ഫോർട്ട് പൊലീസ് അൻസാരിയെ കസ്റ്റഡിയലെടുത്തത്. മോഷണത്തിനിടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം:
ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് സ്റ്റേഷനിലെത്തിച്ച ഇയാൾ ശുചിമുറിയിൽ പോകണമെന്നു ആവശ്യപ്പെടുകയായിരുന്നു. ശുചിമുറിയിൽ കയറി വാതിൽ അടച്ച പ്രതി ഉടുത്തിരുന്ന മുണ്ടിൽ കെട്ടിതൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് പൊലീസ് വാതിൽ പൊളിച്ചു അറുത്തിട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമിറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി. മൃതദേഹം കോവിഡ് പരിശോധനക്കു ശേഷം വിട്ടു നൽകും. കരിമം കോളനി സ്വദേശിയാണ് 37 കാരനായ അൻസാരി. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അൻസാരിയെന്നും ഫോർട്ട് പൊലീസ് പറയുന്നു.
എന്നാൽ, കസ്റ്റഡിയിലെടുത്തെങ്കിലും ഇക്കാര്യം സ്റ്റേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തുകയോ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയോ ചെയ്തില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.