ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയാണ് അക്രമികൾ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. ഉത്തർപ്രദേശിലെ ഖേരി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കരിമ്പിൻതോട്ടത്തിൽ നിന്നാണ് കിട്ടിയതെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു.
അതിക്രൂരമായി പീഡിപ്പിച്ച ശേഷം അക്രമികൾ പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. തിരഞ്ഞ് ചെല്ലുമ്പോൾ മകൾ ഇട്ടിരുന്ന ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ച് വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകി.
പ്രതികളിൽ ഒരാളുടെ കൃഷിയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ബലാത്സംഗം സ്ഥിരീകരിച്ചെന്നും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബലാത്സംഗം, കൊലപാതകം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തുമെന്നു പൊലീസ് വ്യക്തമാക്കി.
പടിഞ്ഞാറൻ യുപിയിൽ കഴിഞ്ഞ ദിവസം ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗത്തിന് ഇരയാക്കിയിരുന്നു. സംഭവത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും, ബിഎസ്പി നേതാവ് മായാവതിയും രൂക്ഷമായി പ്രതികരിച്ചു. അങ്ങേയറ്റം വേദന ഉളവാക്കുന്ന സംഭവമാണെന്നും ലജ്ജിച്ച് തലതാഴത്തുന്നുവെന്നും മായാവതി പറഞ്ഞു.