വന്ദേ ഭാരതിൽ ടിക്കറ്റ് കിട്ടാതിരിക്കില്ല; തിരുവനന്തപുരം – മംഗലാപുരം ട്രെയിനിൽ 824 സീറ്റുകൾ കൂടും

0
49

തിരുവനന്തപുരം: കേരളത്തിൽ അതിവേഗ യാത്രയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ആദ്യ വന്ദേ ഭാരത് വന്നപ്പോൾ ട്രെയിൻ കാണാനുള്ള തിരക്ക് മാത്രമാണെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ വന്ദേ ഭാരത് സർവീസ് തുടങ്ങി നാളുകളേറെയായിട്ടും രണ്ട് സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടും തിരക്കിന് ഇപ്പോഴും ഒരു കുറവുമില്ല. ആദ്യ വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ഉയർത്തിയപ്പോഴും രണ്ടാം വന്ദേ ഭാരതിൽ സീറ്റുകളില്ലെന്ന വിമർശനം ശക്തമായിരുന്നു. ഇപ്പോഴിതാ ഇതിനും പരിഹാരമാവുകയാണ്. തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണവും 20 ആയി ഉയർത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന് നിലവിൽ എട്ട് കോച്ചുകൾ മാത്രമാണുള്ളത്. ഈ ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഉടൻ 20 ആയി ഉയർത്തും. ഇതോടെ 824 സീറ്റുകളാണ് ഒരു സർവീസിൽ ട്രെയിനിന് കൂടുതലായി ലഭിക്കുക. നിലവിൽ വെയ്റ്റിങ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വരുന്നവർക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നതോടെ സീറ്റുകൾ ലഭിക്കും

തിരുവനന്തപുരം – മംഗളൂരു 20631/20632 വന്ദേ ഭാരതിൽ നിലവിൽ 512 സീറ്റുകളാണുള്ളത്. 20 കോച്ചുകളുള്ള വന്ദേ ഭാരതിൽ 1336 സീറ്റുകളും. വൈകാതെ തന്നെ കേരളത്തിലെ രണ്ടാം വന്ദേ ഭാരതും 20 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 20 കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് ട്രെയിൻ ഇതിനകം തന്നെ ദക്ഷിണ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയ്ക്കാണ് ഈ ട്രെയിൻ അനുവദിച്ചത്. ഒക്യപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് തന്നെ ഈ ട്രെയിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6:25ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിൻ വൈകിട്ട് 4:05നാണ് മടക്കയാത്ര ആരംഭിക്കുക. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു അർധരാത്രി ഉച്ചയ്ക്ക് 12:40ന് മംഗളൂരുവിൽ എത്തിച്ചേരും വിധത്തിലാണ് സർവീസ്.വന്ദേ ഭാരത് എസി ചെയർ കാറിന് 1615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. 20 കോച്ച് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കായി മംഗളൂരുവിൽ പുതിയ പിറ്റ് ലൈനി നിർമാണം പുരോഗമിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here