നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്;തന്ത്രപ്രധാന കൂടിക്കാഴ്ചക്ക് ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്ക്

0
30

ന്യൂഡൽഹി: ഫ്രാൻസ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഫ്രാൻസിൽ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമിത ബുദ്ധി (എഐ) ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവഹിക്കും

ഫ്രാൻസിലെ ഉച്ചകോടിക്കു ശേഷം ബുധനാഴ്ചയാണ് നരേന്ദ്ര മോദി യുഎസിലേക്ക് യാത്ര തിരിക്കുക. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ ആദ്യമായാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. മോദിയുടെ സന്ദർശനം, ഇന്ത്യ – അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഇന്ന് ഉച്ചയ്ക്കു ന്യൂഡൽഹിയിൽ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസിൽ എത്തും. നാളെയാണ് എഐ ഉച്ചകോടി. യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 2023ൽ യുകെയിലും 2024ൽ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടർച്ചയായാണ് പാരീസിലെ എഐ ഉച്ചകോടിയും നടക്കുന്നത്.

ഉച്ചകോടിക്കു ശേഷം പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷമാണ് യുഎസിലേക്ക് പുറപ്പെടുക. ഫെബ്രുവരി 12, 13 തിയതികളിലാണ് യുഎസ് സന്ദർശനം.

ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ കൈവിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് മോദി അമേരിക്കയിലെത്തുന്നത്. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം ചർച്ചയായേക്കുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രി യാത്ര തിരിക്കാനിരിക്കെ നാടുകടത്തുന്നതിനുള്ള പട്ടികയിലുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിവരം ഇനിയും അമേരിക്ക കൈമാറിയിട്ടില്ല. പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ട്രംപുമായി ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോട് നമ്മുടെ പൗരൻമാരോട് എന്തെങ്കിലും തരത്തിൽ മോശം പെരുമാറ്റം ഉണ്ടായാൽ അമേരിക്കയെ ആശങ്ക അറിയിക്കാറുണ്ടെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here