കൊൽക്കത്ത: കൊൽക്കത്തയിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ആർജി കർ ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സഞ്ജയ് റോയി (33) ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും. സിയാൽദ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസ് ആണ് ശിക്ഷ വിധിച്ചത്. വിധിപ്രസ്താവത്തിൻ്റെ പശ്ചാത്തലത്തിൽ സിയാൽദയിലെ കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കേസ് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പശ്ചിമ ബംഗാൾ സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്ന മാതാപിതാക്കൾ, തങ്ങൾക്ക് നഷ്ടപരിഹാരത്തുക ആവശ്യമില്ലെന്നും നീതിയാണ് വേണ്ടതെന്നും പറഞ്ഞു. നിയമപ്രകാരമാണ് നഷ്ടപരിഹാരം നൽകാൻ താൻ ഉത്തരവിട്ടതെന്നും പണം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നും ജഡ്ജി മറുപടി നൽകി
പ്രതിക്കെതിരെ ചുമത്തിയിരുന്ന ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായി ഇക്കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി പറയാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ശിക്ഷാവിധി പ്രസ്താവിക്കുന്നതിന് മുൻപ് കോടതി പ്രതിഭാഗത്തിൻ്റെ വാദം കേട്ടു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും പ്രതി ആവർത്തിച്ചു. എന്നാൽ കോടതിക്ക് മുന്നിൽ തെളിവുകളുണ്ടെന്നും കുറ്റം തെളിഞ്ഞുവെന്നും ജസ്റ്റിസ് അനിർബൻ ദാസ് വ്യക്തമാക്കി.
കേസ് അന്വേഷിച്ച സിബിഐ, വനിതാ ഡോക്ടറുടെ ബലാത്സംഗ കൊല അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. വിധി കേൾക്കാനായി കോടതിപരിസരത്ത് ഡോക്ടർമാരും തടിച്ചുകൂടിയിരുന്നു. പ്രതിക്ക് ഒറ്റയ്ക്ക് കുറ്റം ചെയ്യാൻ കഴിയില്ലെന്നും മറ്റു പ്രതികൾ നിയമത്തിൽനിന്ന് രക്ഷപ്പെടരുതെന്നും ഡോക്ടർമാർ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്നും അവർ ആരോപിച്ചു.
31കാരിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഓഗസ്റ്റ് എട്ടിന് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ പിറ്റേദിവസം (ഓഗസ്റ്റ് ഒൻപത്) രാവിലെ ആശുപത്രിയുടെ മൂന്നാം നിലയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊൽക്കത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ദിവസത്തിനകം പ്രതി സഞ്ജയ് റോയ് അറസ്റ്റിലായി. മുൻ പോലീസ് വളണ്ടിയറായിരുന്നു സഞ്ജയ് റോയ്. ബിഎൻഎസ് സെക്ഷൻ 66 (കൊലപാതകം), 103 (1) തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.