ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്.
യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ ബന്ധം മെച്ചപ്പെടുന്നത് ഗൾഫ് മേഖലയിലും പുറത്തും അമേരിക്കയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ഗൾഫ് രാജ്യങ്ങളുമായി ഇസ്രായേൽ രൂപപ്പെടുത്തുന്ന ആദ്യ കരാറാണിത്.
യു.എ.ഇയിലെയും ഇസ്രായേലിലെയും പ്രതിനിധി സംഘം അടുത്ത ദിവസം തന്നെ കരാറിൽ ഒപ്പുവെക്കും. എംബസി തുറക്കലും വിവിധ തുറകളിലെ സഹകരണവും കരാറിന്‍റെ ഭാഗാണ്. ഈജിപ്തിനും ജോർദാനും പുറമെ ഇസ്രായേലുമായി സമ്പൂർണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന ആദ്യ അറബ് രാജ്യം കൂടിയായി മാറും യുഎഇ.