സംസ്ഥാനത്ത് നിയമന ശുപാർശയിൽ വീണ്ടും മുന്നേറ്റവുമായി പിഎസ്‍സി. 2024ലും 34,309 നിയമന ശുപാർശകളാണ് പിഎസ്‍സി നടത്തിയത്. 2023ൽ ഇത് 34,110 ആയിരുന്നു. കഴിഞ്ഞ വർഷം കൂടുതൽ നിയമന ശുപാർശ നടത്താനായത് കേരളത്തിനും നേട്ടമാണ്. രാജ്യത്താകെ നടന്ന പിഎസ്‍സി നിയമനങ്ങളുടെ 56 ശതമാനവും കേരളത്തിലാണ്. 2025ൽ നിയമന ശുപാർശകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.2025ൽ കൂടുതൽ വിരമിക്കൽ നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഈ വർഷം കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും.
2025 ൽ നിലവിൽ വരുന്ന മുഴുവൻ ഒഴിവുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി കഴിഞ്ഞു. 812 കാറ്റഗറികളിലായി പിഎസ്‍സി അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്.2024 ഡിസംബറിലെ ഗസറ്റിൽ മാത്രം സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്, പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 308 കാറ്റഗറികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 1387 റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചു. 2025ൽ നിയമനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. 2025 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ ജനുവരി ഒന്ന് ബുധനാഴ്ച പിഎസ്‍സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത് ഉദ്യോഗാർഥികളെ പരിക്ഷാ തയ്യാറെടുപ്പ് നടത്താൻ സഹായിക്കും.അവശ്യ മേഖലകളിൽ സംസ്ഥാന സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് നിയമനങ്ങൾ വർധിക്കാൻ കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‍സി നിയമനങ്ങൾ നടക്കുന്നില്ലെന്ന് വിമർശനങ്ങൾ ഉയരവേയാണ് നിയമന ശുപാർശകളുടെ എണ്ണം ഉയരുന്നത്.കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് 2,68,949 പേർക്കാണ് നിയമന ശുപാർശ നൽകിയത്.
ഈ കാലയളവിൽ എൽഡി ക്ലർക്ക് തസ്തികയിൽ 10,511 നിയമന ശുപാർശകളും ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് 7800 ശുപാർശകളും അയച്ചെന്നാണ് റിപ്പോർട്ട്. 2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 1,61,268 പേർക്ക് നിയമന ശുപാർശ നൽകിയെന്നാണ് കണക്കുകൾ.കഴിഞ്ഞ ഡിസംബറിലാണ് കേരള പോലീസിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിലാണ് പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. ഇരുചക്രം, ഹെവി വാഹന ലൈസന്‍സ് നിര്‍ബന്ധമാണ്.