വീണ്ടും ഒരിക്കൽക്കൂടി അഗസ്ത്യാർകൂടത്തിലെ വനവാസികൾ അയ്യപ്പ പുണ്യ ദർശനത്തിനായി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്ത്വത്തിലുള്ള 145 പേരടങ്ങുന്ന സംഘമാണ് അയ്യനെക്കാണാൻ വനവിഭവങ്ങളുമായി എത്തിയത്. എല്ലാ വർഷവും മണ്ഡല കാലത്ത് അയ്യപ്പന് സമർപ്പിക്കാനായി മുളംകുറ്റിയിൽ നിറച്ച തേൻ, കാട്ടുപൂക്കൾ, കദളിക്കുല, കരിമ്പ്, കുന്തിരിക്കം, പൂവട്ടി, പൂക്കൂടകൾ തുടങ്ങിയ വിഭവങ്ങളും, വസ്തുക്കളുമായിട്ടാണ് ഇവർ മല ചവിട്ടി അയ്യനെ കാണാൻ എത്തുന്നത്.
വനമേഖലയിൽ നിന്നും രണ്ടു ദിവസം മുൻപേ കാൽനടയായി പുറപ്പെട്ട തീർത്ഥാടകർ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നാണ് ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തുന്നത്. ദർശനം നടത്തി,മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ച ശേഷം മാളികപ്പുറത്തും ഇവർ ദർശനം നടത്തി നടയിറങ്ങി.