ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ യുഗപുരുഷന്റെ സ്മരണയിൽ കേരളം‌‌.

0
36

തിരുവനന്തപുരം: ഇന്ന് കന്നി 5. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്‍റെ സമാധി ദിനം. ആധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹത് വ്യക്തിത്വം. വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കർമം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ആഹ്വാനം നല്‍കിയ ഗുരുദേവൻ. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ ജീവിതം കൊണ്ട് ബോധ്യപ്പെടുത്തി. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം വളരെ വലുതാണ്. ജാതി മത ചിന്തകളിലെ ജീർണതകൾക്ക് എതിരെ പോരാടിയ അദ്ദേഹം നമ്മുടെ സാംസ്‌കാരിക വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവുന്നതല്ല.

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ 1856 ഓഗസ്റ്റ് 20നായിരുന്നു ശ്രീനാരായന ഗുരുവിന്റെ ജനനം. പിതാവായ കൊച്ചുവിളയിൽ മാടൻ സംസ്‌കൃത അധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദത്തിലും ഹിന്ദുപുരാണങ്ങളിലും അറിവുണ്ടായിരുന്നു. കുട്ടിയമ്മ ആയിരുന്നു മാതാവ്.

പിന്നീട് സാധാരണ ജീവിതം നയിച്ച അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടത് പതിഞ്ചാം വയസിലാണ്. അദ്ദേഹത്തിന്റെ കൗമാരകാലം അച്ഛനെ സഹായിച്ചും, പഠനത്തിലും, അടുത്തുള്ള ക്ഷേത്രത്തിലെ ആരാധനയിലും മുഴുകിയായിരുന്നു. പിതാവിന്റെ മരണശേഷമാണ് അദ്ദേഹം സന്യാസ ജീവിതത്തിലേക്ക് കടക്കുന്നത്.

തൈക്കാട് അയ്യാ ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ചട്ടമ്പി സ്വാമിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 1888 മാർച്ചിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി ചരിത്രം മാറ്റിയെഴുതി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയായിരുന്നു ഈ പ്രതിഷ്ഠ.

പിന്നീട് സമാനമായ രീതിയിൽ താഴ്ന്ന ജാതിക്കാർക്ക് വേണ്ടി നിരവധി മുന്നേറ്റങ്ങൾ ഗുരുവിന്റെ നേതൃത്വത്തിൽ നടത്തി. 1904ലാണ് അദ്ദേഹം ശിവഗിരിയിൽ ആശ്രമം സ്ഥാപിച്ചത്. ഇതിനിടയിൽ എസ്എൻഡിപി യോഗം പോലെയുള്ള സംഘടനകളും സ്ഥാപിതമായി.

1928 സെപ്റ്റംബർ 22ന് ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണ ഗുരു സമാധിയായത്. നവോത്ഥാന പ്രവർത്തനങ്ങൾക്കും സാമൂഹ്യ പരിഷ്‌കരണത്തിനും അപ്പുറം ഗുരുവിന്റെ ദർശനങ്ങൾക്ക് ഇന്നും സാമൂഹിക പ്രസക്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here