അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്(Donald Trump). മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇന്ത്യ- യുഎസ് വ്യാപാരത്തെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ച പ്രഖ്യാപിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇരു നേതാക്കളും എവിടെ വച്ച് കൂടിക്കാഴ്ച നടത്തും എന്നതിനെ കുറിച്ച് അദ്ദേഹം വിവരമൊന്നും നൽകിയിട്ടില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്.
വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്തംബർ 21 മുതൽ മൂന്ന് ദിവസത്തെ അമേരിക്ക സന്ദർശനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഈ സമയത്ത് അദ്ദേഹം യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിലെ ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.
സന്ദർശന വേളയിൽ സെപ്റ്റംബർ 22 ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നാലാമത് ‘ക്വാഡ് ലീഡേഴ്‌സ് സമ്മിറ്റി’ന് ഡെലവെയറിൽ ആതിഥേയത്വം വഹിക്കും. മോദിക്കും ബൈഡനും പുറമെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇതിൽ ഉൾപ്പെടും