മലയാള സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സൂപ്പർസ്റ്റാർ രജിനികാന്തിനോട് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ. ചെന്നൈ വിമാനത്താവളത്തിൽനിന്ന് മടങ്ങവെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യം. പുതിയ സിനിമയായ ‘കൂലി’യെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും മാധ്യമങ്ങൾ പ്രതികരണം തേടിയത്. രാജ്യത്തെ വിവിധ സിനിമ മേഖലകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള ആരോപണങ്ങളും ചർച്ചയാകുന്നതിനിടെയാണ് രജിനികാന്തിനോടുള്ള ചോദ്യം.
എന്നാൽ താരത്തിൻ്റെ പ്രതികരണം വ്യത്യസ്തമായി.ഹേമ കമ്മിറ്റി പോലെ, തമിഴ് സിനിമയിലെ തൊഴിൽ ചൂഷണത്തെപ്പറ്റി അന്വേഷിക്കേണ്ടതല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. എന്നാൽ താരത്തിന് ഇത് മനസ്സിലായില്ല. എന്താണെന്ന് ചോദിച്ചതോടെ “ഹേമ കമ്മിറ്റി, മലയാളം” എന്ന് മാധ്യമപ്രവർത്തക വിശദമാക്കി. “എന്ത്? എനിക്കത് അറിയില്ല, ക്ഷമിക്കണം”- രജിനികാന്ത് മറുപടി നൽകി.അതേസമയം തമിഴ് സിനിമ രംഗത്തും ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടൻ വിശാൽ പ്രതികരിച്ചിരുന്നു.
ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി തമിഴ്നാട്ടിലും രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ് സിനിമ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറിയാണ് വിശാൽ. അതിനിടെ, മലയാള സിനിമയിൽ മാത്രമാണ് പ്രശ്നങ്ങളെന്നും തമിഴിൽ പ്രശ്നങ്ങളില്ലെന്നുമാണ് നടൻ ജീവയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തും നിലപാടിൽ ഉറച്ചുനിൽക്കുന്ന നടിമാർക്ക് അഭിനന്ദനം നേർന്നും നടി ഖുശ്ബുവും രംഗത്തെത്തിയിരുന്നു.
അതേസമയം വിവാദങ്ങളിൽ മോഹൻലാൽ മൗനം വെടിഞ്ഞതിന് പിന്നാലെ മമ്മൂട്ടിയും ആദ്യ പ്രതികരണം നടത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും പരിഹാരങ്ങളും സർവാത്മനാ സ്വാഗതം ചെയ്യുന്നതായും പിന്തുണയ്ക്കുന്നതായും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനിൽകേണ്ട സമയമാണിത്. ഉയർന്നുവന്ന പരാതികളിൽ പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി കോടതി ശിക്ഷാവിധികൾ തീരുമാനിക്കട്ടെ എന്നും മമ്മൂട്ടി കുറിച്ചു. മലയാള സിനിമ മേഖലയിൽ പവർ കമ്മിറ്റിയില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.