ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തെ നിലവിലെ സാഹചര്യം അറിയിക്കാനും സമാധാനിപ്പിക്കാനുമാണ് വരുന്നതെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി.അതേസമയം ഷിരൂരിൽ അർജുനായുള്ള തിരച്ചിലിൽ അനിശ്ചിത്വം തുടരുകയാണ്. നിലവിൽ ഡ്രെഡ്ജർ എത്തും വരെ ദൗത്യം നിർത്തിവച്ചിരിക്കുകയാണ്.
കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ അർജുനായി തിരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.കഴിഞ്ഞ വെള്ളിയാഴ്ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ.
ഗംഗാവലി പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും കലങ്ങുകയും ചെയ്തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്ക്കരമാണ്. പുഴയിൽ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനാൽ ഡ്രെഡ്ജ് ചെയ്യാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ജില്ലാ ഭരണകൂടം ഗോവയിൽനിന്ന് ഡ്രെഡ്ജർ എത്തുന്നത് വരെ തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചത്.
ഡ്രെഡ്ജർ എന്ന് എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതത വന്നിട്ടില്ല . ഡ്രഡ്ജർ എത്തിക്കാനുള്ള പണം നൽകാൻ തയ്യാറാണെന്ന് ട്രക്ക് ഉടമ മനാഫ് അറിയിച്ചിരുന്നു.ഡൈവിഗ് അടക്കം എല്ലാ തരത്തിലുമുള്ള രക്ഷാദൗത്യവും ഗംഗാവലി പുഴയിൽ നിർത്തി വച്ചിരിക്കുകയാണ്.