വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കട്ടച്ചിറ-കുടപ്പന ദേശസമതി മത്തായിയുടെ വീടിന് മുന്നിൽ അനിശ്ചിതകാല ദു:ഖാചരണം ആരംഭിച്ചു. നീതി ലഭിച്ചതിന് ശേഷം മാത്രമെ മത്തായിയുടെ മൃതദേഹം സംസ്കരിക്കുകയുള്ളുവെന്ന് ഭാര്യ ഷീബ പറഞ്ഞു. 14 ദിവസമായി മത്തായിയുടെ മൃതദേഹം റാന്നി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വനംവകുപ്പിന്‍റെ ക്യാമറ നശിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത മത്തായി തെളിവെടുപ്പിനിടെയാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മത്തായിയുടേത് അത്മഹത്യയാണെന്ന് റാന്നി കോടതിയിൽ സമർപ്പിച്ച മഹസർ റിപ്പോർട്ടിൽ വനം വകുപ്പ് അവകാശപ്പെടുന്നു.
സംഭവത്തില്‍ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങൾ ഇല്ല. വീഴ്ചയിൽ ഉണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.