വയനാട് ദുരന്തത്തിൽ സമഗ്ര പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒൻപത് അംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡർ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി രാജീവ് കുമാർ ഓഫീസിൽ സന്ദർശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.
ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ശനിയാഴ്ച വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വാഹനങ്ങളിൽ വീടുകളുണ്ടായിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.