രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇടനിലക്കാരിയായ ആശാവർക്കർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് നടപടി. ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
വയനാട് പൊഴുതന പഞ്ചായത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിറ്റതായി അറിഞ്ഞത്.
ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിറ്റത്. ഓഗസ്റ്റ് 11നാണ് വയനാട്ടിൽ നിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ പൊലീസ്, ചൈൽഡ് വെൽഫയർ കമ്മിറ്റിയെ(സിഡബ്ല്യുസി) വിവരം അറിയിച്ചു. സിഡബ്ല്യുസി ചെയർമാൻ ജോസ് കണ്ടത്തിലിൻ്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.