കൊച്ചി: സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ദുബായിലേക്ക് തിരിച്ചു. എസ് പി ഉൾപ്പെടെ രണ്ടംഗ സംഘമാണ് ദുബായിലേക്ക് തിരിച്ചത്. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം അറ്റാഷെയിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ നയതന്ത്ര കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ഫൈസൽ ഫരീദ്. ഫൈസൽ ഫരീദാണ് സ്വർണ്ണം അയച്ചതെന്ന നിർണ്ണായക മൊഴി സ്വപ്നസുരേഷും, സരിത്തും അന്വേഷണ സംഘത്തിന് നൽകിയിരുന്നു.
ഫൈസൽ ഫരീദിനെ യുഎഇ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് സൂചന. ഇതോടൊപ്പം തന്നെ യുഎഇ അറ്റാഷെയിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിക്കും. അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള അനുമതി യുഎഇ സർക്കാരിൽ നിന്ന് തേടിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിൽ വ്യക്തത വരുത്തിയ ശേഷമാണ് അന്വേഷണ സംഘം യാത്ര തിരിച്ചത്.