മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി. സംഗീത സംവിധായകൻ ഇളയരാജയുമായി നടത്തിയ ചർച്ചയില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കാൻ തയ്യാറായി എന്നാണ് റിപ്പോർട്ടുകള്‍.
കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ നിർമാതാക്കളോട് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.
സിനിമ വൻ വിജയമായതില്‍ തന്റെ പാട്ടിനും പങ്കുണ്ടെന്നായിരുന്നു ഇളയരാജയുടെ പക്ഷം. സിനിമയില്‍ പാട്ട് ഉപയോഗിക്കാൻ തന്റെ സമ്മതം വാങ്ങിയിട്ടില്ലെന്നും ഇളയരാജ പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കളുടെ വാദം. ഇളയരാജ ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ചകള്‍ക്കൊടുവില്‍ രണ്ട് കോടി എന്നത് 60 ലക്ഷമാക്കി ചുരുക്കി കേസ് ഒത്തുതീർപ്പാക്കിയത്.
ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സില്‍ കൊടൈക്കനാലിലെ ഗുണ കേവാണ് കഥയ്ക്ക് പശ്ചാത്തലമായി വരുന്ന പ്രധാന ഭാഗം. 1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസൻ നായകനായ ‘ഗുണ’ എന്ന സിനിമയ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ കണ്‍മണി അൻപോട് കാതലൻ എന്ന ഗാനം ചിത്രത്തിന്റെ ഭാഗമാക്കുന്നതും ഇതേ കാരണത്താലാണ്. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തിരുന്നു. രണ്ടാം വരവില്‍ പാട്ട് സൗത്ത് ഇന്ത്യ ഒട്ടാകെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് ഇളയരാജ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.