‘ഉരുൾപൊട്ടൽ സാധ്യതയെ കുറിച്ച് കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു’; അമിത് ഷാ

0
83

ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാരിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23ന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയെന്നാണ് അമിത് ഷാ പാർലമെന്റിൽ അറിയിച്ചത്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 184 പേരുടെ ജീവൻ നഷ്‌ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാവുന്നതിന് ഒരാഴ്‌ച മുൻപ് തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നത്. കൂടാതെ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് കേന്ദ്രം ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ അവിടേക്ക് അയച്ചിരുന്നുവെന്നും പറഞ്ഞു.

‘ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ കേരളത്തിലേക്ക് നേരത്തെ അയച്ചിരുന്നു. കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ല’ അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന ലോകത്തിലെ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും ആഭ്യന്തരമന്ത്രി പറയുകയുണ്ടായി.

കൂടാതെ സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്‌തിക്ക് കാരണമെന്നും അമിത് ഷാ പറയുകയുണ്ടായി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്ന ചോദ്യമാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. ജൂലൈ 23ന് പുറമേ, 24നും 25 നും മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കി. എൻഡിആർഎഫ് സംഘങ്ങളുടെ വരവിനെ തുടർന്ന് കേരള സർക്കാർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മരണങ്ങൾ കുറയ്ക്കാമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആളുകളെ കൃത്യ സമയത്ത് മാറ്റിയിരുന്നെങ്കിൽ എങ്ങനെയാണു ഈ മരണങ്ങൾ സംഭവിക്കുകയെന്നും അമിത് ഷാ ചോദിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here