വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാദൗത്യം നടത്തുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ രാജൻ. എയർഫോഴ്സിന്റെ എഎൽഎച്ച്, എം ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിലെത്തും. എയർ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും രക്ഷാപ്രവർത്തനങ്ങൾ നടത്തും.
എൻഡിആർഎഫിന്റെ ഒരു സംഘം നിലവിൽ ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി അവിടേക്ക് തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചു. ഫയർഫോഴ്സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുരന്ത സ്ഥലത്തേക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റർ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവർത്തനം സംബന്ധിച്ച് എല്ലാ ശ്രമങ്ങളും അവംലംബിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയുമടക്കം സഹായം ആവശ്യമായി വരുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രനും മന്ത്രി കടന്നപ്പള്ളി രാമചമന്ദ്രനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും തേടി രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരും ഉടനെ തിരിക്കും.
കണ്‍ട്രോള്‍ റൂം തുറന്നു. 9656938689, 8086010833 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.