ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ മേയർ സസ്പെൻഡ് ചെയ്തു. ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള സ്വകാര്യസ്ഥാപനത്തിന്‍റെ മാലിന്യനീക്കം തടഞ്ഞില്ലെന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.സ്വകാര്യ സ്ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉള്‍പ്പെടുന്ന സർക്കിളിന്‍റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടറാണ് കെ ഗണേഷ്. ഇദ്ദേഹം കൃത്യമായിജോലി ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.നിശ്ചിത ഇടവേളകളിൽ തോട് വൃത്തിയാക്കുക, സ്വകാര്യ സ്ഥാപനങ്ങൾ തോട്ടിൽ മാലിന്യം ഇടുന്നത് തടയുക തുടങ്ങിയ ചുമതലകൾ ഗണേഷിനായിരുന്നു. കോർപറേഷന്‍ ആരോഗ്യവിഭാഗമാണ് ആമയിഞ്ചാൻ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയത്.
ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നതുൾപ്പെടെയുള്ള ഗുരുതരമായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വാർത്തകൾ.ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയായ ജോയി മരിച്ചതിന് പിന്നാലെ നഗരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളാണ് കോർപറേഷൻ സ്വീകരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു.
നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്‍റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞു. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്‍റെ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കേസുകൾ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്‍റോൺമെന്‍റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്. പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി അയക്കാൻ 9447377477 എന്ന നമ്പർ മേയർ പങ്കുവെച്ചിട്ടുണ്ട്.