നൂറോളം പാമ്പുകളെ അടിവസ്ത്രത്തിനുള്ളിലാക്കി ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഹോങ്കോങ് അതിര്‍ത്തി പ്രദേശമായ ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നും ചൈനയിലേക്ക് പാമ്പുകളെ കടത്താന്‍ ശ്രമിച്ചയാളെയാണ് ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇയാളുടെ അടിവസ്ത്രത്തില്‍ ആറ് പ്ലാസ്റ്റിക് ബാഗുകളിലായാണ് പാമ്പുകളെ സൂക്ഷിച്ചിരുന്നത്.
’’ ബാഗുകള്‍ തുറന്നുനോക്കിയപ്പോള്‍ ജീവനുള്ള പാമ്പുകളെയാണ് കണ്ടത്. പല വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള പാമ്പുകള്‍,’’ ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 104 പാമ്പുകളെയാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ പുറത്തുവിട്ട വീഡിയോയില്‍ ചുവപ്പ്, പിങ്ക് , വെള്ള നിറങ്ങളുള്ള നിരവധി പാമ്പുകളടങ്ങിയ ബാഗുകള്‍ കാണാം.
അനധികൃതമായി മൃഗങ്ങളെയും ജീവികളെയും കടത്തുന്നവരുടെ കേന്ദ്രമാണ് ചൈന. എന്നാല്‍ സമീപകാലത്തായി ഈ വ്യാപാരത്തിന് സര്‍ക്കാര്‍ പൂട്ടിട്ടുകൊണ്ടിരിക്കുകയാണ്. അനുമതിയില്ലാതെ ഇത്തരം ജീവികളെ രാജ്യത്തേക്ക് കടത്തുന്നതിന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.