ന്യൂഡൽഹി: റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും രണ്ട് കഷണങ്ങളാവുകയും ചെയ്തുവെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്നാണ് വിവരം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചു.
ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. മലകള്‍ക്കിടയില്‍ നിര്‍മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം എയര്‍പോര്‍ട്ടുകളില്‍ വിഷ്വല്‍ കണ്‍ട്രോളിങ്ങാണ് പൊതുവെ പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നിലെ കാഴ്ച മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് പ്രതികൂല സാഹചര്യമായിരിക്കും ലാന്‍ഡിങ് സമയത്ത്.
കൃത്യതയാര്‍ന്ന ലാന്‍ഡിങ് പ്രധാനമാണെന്ന് എയ്റോ സ്പേസ് എന്‍ജിനിയര്‍ അര്‍ജുന്‍ വെള്ളോട്ടില്‍ പറഞ്ഞു. ലാന്‍ഡിങ് സമയത്ത് യാത്രക്കാര്‍ സീറ്റു ബെല്‍റ്റ് ധരിച്ചിട്ടുണ്ടാകും. വിമാനം താഴേക്ക് പതിക്കുക കൂടി ചെയ്തതോടെ അപകടത്തിന്റെ തീവ്രത കൂടുകയും ചെയ്തു. മംഗലാപുരം വിമാനദുരന്തം പോലെ കത്തിയമരാതെ വിമാനത്തെ കാത്തത് പൈലറ്റിന്റെ മിടുക്കാണെന്നും അല്ലായിരുന്നെങ്കിൽ വലിയ പൊട്ടിത്തെറിയിലേക്ക് എത്തുമായിരുന്നുവെന്നും വ്യോമയാന വിദഗ്ദന്‍ അര്‍ജുന്‍ വെള്ളോട്ടില്‍ പറയുന്നു.