വെള്ളം കുടിപ്പിച്ച് ട്രംപിൻ്റെ ചോദ്യങ്ങൾ; തിരിച്ചടിച്ച് ബൈഡൻ, ചൂടുപിടിച്ച് സംവാദം

0
71

അഫ്ഗാനിസ്താനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തെ കുറ്റപ്പെടുത്തി യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തെത്തിയ ആദ്യ വർഷത്തിൽ തന്നെ അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു ഇതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഎസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന സംവാദത്തിനിടെയാണ് ട്രംപ് അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തെ കുറ്റപ്പെടുത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ, വിദേശനയം, അന്താരാഷ്ട്ര പ്രതിസന്ധികൾ, രാജ്യത്തെ കുടിയേറ്റ പ്രതിസന്ധി, ഗർഭച്ഛിദ്രം, അമേരിക്കയിലെ ജനാധിപത്യത്തിൻ്റെ അവസ്ഥ എന്നീ വിഷയങ്ങളിൽ രൂക്ഷമായ സംവാദമാണുണ്ടായത്.

യുക്രൈൻ യുദ്ധം, ഗാസ വിഷയങ്ങളിൽ ഇരുവരും നിലപാട് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കെയാണ് സിഎൻഎൻ്റെ നേതൃത്വത്തിൽ സംവാദം നടക്കുന്നത്. ആളുകളെ പങ്കെടുപ്പിക്കാതെ സ്റ്റുഡിയോയിൽ വെച്ചാണ് സംവാദം നടന്നത്. പരസ്പരമുള്ള വാക്പോരു രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റൊരാളുടെ മൈക്ക് ഓഫ് ചെയ്യും. വൈകാതെ സംവാദത്തിൻ്റെ പൂർണരൂപം സിഎൻഎൻ പുറത്തുവിടും.

ബൈഡൻ്റെ ഭരണകാലത്ത് രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായെന്ന് ട്രംപ് കുറ്റപ്പെടുത്തി. തൻ്റെ ഭരണകാലത്ത് പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്തിയപ്പോൾ ബൈഡൻ്റെ ഭരണകാലത്ത് അതല്ല ഉണ്ടായത്. ബൈഡന് പണം നൽകുന്നത് ചൈനയാണെന്ന് ട്രംപ് ആരോപിച്ചു. പണപ്പെരുപ്പം ഉണ്ടായിട്ടില്ലെന്നും തൻ്റെ ഭരണകാലത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തെന്നും 81 കാരനായ ബൈഡൻ തിരിച്ചടിച്ചു.

നാറ്റോയിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്ന് ബൈഡൻ ആരോപിച്ചു.പാരീസ് കാലാവസ്ഥാ ഉടമ്പടിയുമായി ബന്ധപ്പെട്ട് ട്രില്യൺ കണക്കിന് ഡോളർ ചെലവാക്കി. എന്നാൽ, ചൈനയ്ക്കും റഷ്യയ്ക്കും ഇന്ത്യയ്ക്കും പണം ചെലവായില്ല. വളരെയധികം ചെലവ് വരുന്നതിനാലാണ് പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് പിന്നോട്ട് പോയതെന്ന് ട്രംപ് പറഞ്ഞു.

കാലാവസ്ഥാ കരാറിൽ നിന്ന് പിന്മാറിയെന്ന ബൈഡൻ്റെ കുറ്റപ്പെടുത്തലിനാണ് ട്രംപ് മറുപടി നൽകിയത്.ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തത്തോട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചില്ല. യുക്രൈൻ – റഷ്യ യുദ്ധം പരിഹരിക്കാൻ തനിക്കാകുമെന്ന് ട്രംപ് അവകാശപ്പെട്ടു.

നൂറുകണക്കിന് ബില്യൺ ഡോളർ അമേരിക്ക യുക്രൈന് നൽകിയെന്ന് ട്രംപ് പറഞ്ഞു. പോൺ നടിയുമായി ബന്ധമുണ്ടെന്ന ആരോപണം ട്രംപ് തള്ളി. തൻ്റെ പ്രശസ്തി തകർക്കാനാണ് ഈ ആരോപണം കൊണ്ടുവന്നത്. എന്നാൽ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ നേരിടുന്ന വ്യക്തിയാണ് ട്രംപ്.

പണപ്പെരുപ്പവും യുഎസ് സമ്പദ്‌വ്യവസ്ഥയും എന്ന വിഷയത്തിലാണ് ചർച്ച ആരംഭിച്ചത്. ബൈഡൻ ഭരണകൂടത്തിന് കീഴിൽ തൊഴിൽ രംഗത്ത് വളർച്ചയുണ്ടായത് അനധികൃത കുടിയേറ്റക്കാർക്ക്” മാത്രമാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തേക്ക് കൂടുതൽ തീവ്രവാദികൾ എത്തുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇത്തരക്കാർ എത്തുന്നതെന്ന് ട്രപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here