വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയർന്ന ജനസാന്ദ്രതയും ജീവിത നിലവാരവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിന്, വികസന പദ്ധതികൾക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയും അവിഭാജ്യ ഘടകങ്ങളാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. വനം കയ്യേറ്റം തടയാൻ സംസ്ഥാനത്തെ മുഴുവൻ വനമേഖലയുടേയും സർവേ നടത്തി സ്ഥിരമായ വേലികെട്ടി അതിർത്തി നിർണയിച്ചു.
ജലാശയങ്ങൾ വൃത്തിയാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷിയോഗ്യമായ ഭൂമി വീണ്ടെടുക്കുന്നതിനും തരിശുനിലങ്ങളിൽ കൃഷി ആരംഭിക്കുന്നതിനുമുള്ള പ്രത്യേക ഇടപെടലായാണു ഹരിതകേരളം മിഷൻ വിഭാവനം ചെയ്തു നടപ്പാക്കിയത്. ഇതിലൂടെ 412 കിലോമീറ്റർ നദികളും 45,736 കിലോമീറ്റർ തോടുകളും പുനരുജ്ജീവിപ്പിച്ചു. 64,950 കിണറുകൾ റീചാർജ് ചെയ്തു. 26,259 കുളങ്ങൾ നവീകരിച്ചു.
ജൈവവൈവിധ്യം ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 1,686 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. 2018ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയും ഈ സർക്കാർ കൊണ്ടുവന്ന പരിസ്ഥിതി പുനരുദ്ധാരണ നയവും ഈ മേഖലയിലെ സുപ്രധാന ഇടപെടലുകളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്(യു.എസ്.എ.ഐ.ഡി) വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് ടൂളുകളുടെയും സെമിനാർ സ്മരണിക പോസ്റ്റൽ കവറിന്റെയും പ്രകാശനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടർ ജനറൽ ചന്ദ്രപ്രകാശ് ഗോയൽ, സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, യു.എസ്.എ.ഐ.ഡി. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ കാരെൻ ക്ലിമോസ്്കി തുടങ്ങിയവർ പങ്കെടുത്തു.